ഇസ്ലമാബാദ്: ‘കത്തി, ചുറ്റിക, കുപ്പി മുറി, തീ’ പാകിസ്താനിലെ ഒരു ബാർബർഷോപ്പിൽ മുടിവെട്ടാൻ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങളാണ് ഇവയൊക്കെ… ഉപകരണങ്ങളുടെ ലിസ്റ്റ് കേൾക്കുമ്പോൾ ഇവിടെ ‘തലയാണോ വെട്ടുന്നതെന്ന്’ തോന്നാം… സ്വാഭാവികം. ഒട്ടും സംശയം വേണ്ട ഇവിടെ വെട്ടുന്നത് മുടി തന്നെയാണ്. സംഭവം അങ്ങ് പാകിസ്താനിൽ ആണെങ്കിലും അലി അബ്ബാസ് എന്ന ബാർബറുടെ മുടിവെട്ടൽ രീതിയും പണി ആയുധങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
മുടിയിൽ തീയിട്ടും കത്തി ഉപയോഗിച്ചും ചുറ്റികയുപയോഗിച്ചും പ്രത്യേക രീതിയിലാണ് ഇവിടെ അബ്ബാസ് മുടി വെട്ടുന്നത്. കത്രിക ഉപയോഗിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. അതിനോട് വലിയ താത്പര്യമില്ലെന്നാണ് അബ്ബാസ് പറയുന്നത്. അബ്ബാസിന്റെ മുടിവെട്ടൽ രീതി സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കണ്ട് ഇവിടേയ്ക്കെത്തുന്നത്.
അബ്ബാസിന്റെ മുടിവെട്ടൽ രീതികൊണ്ട് ഇതുവരെ ആരും ഒരു പരാതിയുമായും എത്തിയിട്ടില്ല. തീക്കളിയാണെങ്കിലും പൊള്ളിയിട്ടില്ല, കത്തി ഉപയോഗിക്കുമെങ്കിലും മുറിഞ്ഞിട്ടില്ല. അത്രയും സൂക്ഷ്മതയോടെയാണ് അബ്ബാസ് മുടി വെട്ടുന്നത്. പരിശീലനത്തിലൂടെയാണ് തനിക്കിതിന് സാധിക്കുന്നതെന്നും ആരും ഇത് അനുകരിക്കരുതെന്നും അബ്ബാസ് പറയുന്നു. പാകിസ്താന് പുറത്തുള്ളവർ പോലും അബ്ബാസിനെ തേടി എത്താറുണ്ട്.
Comments