ന്യൂഡൽഹി: ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് 1188 കോടിരൂപയുടെ മിസൈലുകൾ സ്വന്തമാക്കുന്നത്. 4960 മിസൈലുകളാണ് കരസേന നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മിലൻ-2ടി എന്ന പേരിൽ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് ടാങ്ക് വേധ മിസൈൽ രൂപകൽപ്പന ചെയ്തത്. ഫ്രാൻസുമായി സാങ്കേതിക സഹകരണമുള്ള സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ്.
മിലൻ-2ടി മിസൈലുകൾക്കായുള്ള കരസേനയുടെ കാത്തിരിപ്പിന് കാലങ്ങളുടെ പഴക്കമുണ്ട്. നേരേന്ദ്രമോദി സർക്കാർ വന്ന ശേഷമുള്ള ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയാണ് കരസേന ഇന്ത്യൻ നിർമ്മിത ആയുധങ്ങളിലേക്ക് അതിവേഗം മാറുന്നത്. 2016ൽ ഒപ്പിട്ട കരാറാണ് നിലവിൽ കൂടുതൽ എണ്ണം ആവശ്യപ്പെട്ട് പുതുക്കിയത്.
ആന്റീ ടാങ്ക് മിസൈൽ, ആന്റീ ടാങ്ക് ഗൈഡഡ് മിസൈൽ, ആന്റീ ആർമർ ഗൈഡഡ് മിസൈൽ, ആന്റി ടാങ്ക് ഗൈഡഡ് വെപ്പൺ എന്നീ പേരുകളിലെല്ലാം അറിയ പ്പെടുന്ന മിസൈലുകളെല്ലാം ഒരേ വിഭാഗത്തിൽ പെടുന്നവയാണെന്ന് കരസേന പറഞ്ഞു. കരയുദ്ധത്തിൽ ശത്രുക്കളുടെ വാഹന നിര തകർക്കാനാണ് പ്രധാനമായും ഹ്രസ്വ ദൂര മിസൈലുകൾ ഉപയോഗപ്പെടുന്നത്. ഇവയെ നിലത്തുനിന്നും വാഹനത്തിൽ നിന്നും തൊടുക്കാൻ സാധിക്കും.
Comments