വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുക് പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതർ. മ്യൂസിയത്തിൽ വരുന്നവരും പോകുന്നവരുമൊക്കെ മെഴുക് പ്രതിമയിൽ ഇടിയ്ക്കുന്നത് കൂടിയതോടെ കേടുപാടുകൾ സംഭവിയ്ക്കുന്നത് പതിവായിരുന്നു. തുടർന്നാണ് പ്രതിമ നീക്കം ചെയ്തത്. ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ പ്രതിമയാണ് നീക്കം ചെയ്തത്.
മ്യൂസിയത്തിലെ സ്റ്റോറേജിലേക്ക് പ്രതിമ മാറ്റിയെന്നും നിരവധി കേടുപാടുകൾ പ്രതിമയ്ക്കുണ്ടെന്നും അധികൃതർ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മ്യൂസിയത്തിൽ സന്ദർശനത്തിനെത്തുന്ന പലരും പ്രതിമയിൽ ഇടിച്ച് പ്രതിഷേധിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇത് കൂടുകയും ചെയ്തു. ഇതോടെയാണ് പ്രതിമ നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ജനങ്ങൾ രോക്ഷം തീർത്തത് പ്രതിമയോടാണെന്നാണ് മ്യൂസിയം അധികൃതരുടെ വിശദീകരണം. പ്രതിമയുടെ മുഖത്താണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. കേടുപാടുകൾ മാറ്റിയാലും പ്രതിമ ഉടൻ തിരിച്ചെത്തിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രസിഡന്റ് ജോ ബൈഡന്റെ മെഴുക് പ്രതിമയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
Comments