തിരുവനന്തപുരം: സർക്കാരിന്റേയും രാഷ്ട്രീയ പാർട്ടികളുടേയും ഭരണ നേട്ടം വിശദീകരിക്കുന്ന ബാനറുകളും ഫ്ലക്സുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം.
ഫ്ലക്സുകളെല്ലാം സർക്കാരിന്റെ രാഷ്ട്രീയ നേട്ടങ്ങൾ വിശദീകരിക്കുന്നവയാണ്. തുടർന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്നും കോമ്പൗണ്ടിൽ നിന്നും നീക്കം ചെയ്യാൻ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. ഇതുസംബന്ധിച്ച് വിശദമായ മാർഗ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.
സർക്കാർ പൊതു മേഖലാ ഓഫീസുകളിലും അവയുടെ കാമ്പസുകളിലും ഭരണ നേട്ടങ്ങൾ വിവരിക്കുന്ന പോസ്റ്ററുകളും ഫ്ളക്സുകളും സ്ഥാപിച്ചിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. എല്ലാ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും പൊതുമേഖലാ സ്ഥാപന തലവന്മാർക്കുമാണ് നിർദേശം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി എല്ലാ അനധികൃത ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ഉത്തരവിൽ അദ്ദേഹം നിർദ്ദേശിക്കുന്നു.
Comments