തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ ബിജെപി സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ. ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടത്തും. തലശേരി, ഗുരുവായൂർ, ദേവികുളം എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് എതിരെയാണ് ഹർജി.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് അടിയന്തിരമായി കേസ് പരിഗണിക്കും. അപൂർവ്വമായാണ് ഞായറാഴ്ച കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്‌ട്രീയ താത്പര്യങ്ങളാണ് പത്രിക തള്ളാൻ ഇടയാക്കിയെന്ന് ബിജെപി സ്ഥാനാർത്ഥികൾ ഹർജിയിൽ പറയുന്നു. തലശേരിയിൽ എൻ ഹരിദാസിന്റെയും ഗുരുവായൂരിൽ അഡ്വ. നിവേദിതയുടെയും ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെയും പത്രികകളാണ് തള്ളിയത്.
അഭിഭാഷകരായ ശ്രീകുമാറും രാം കുമാറുമാണ് ബിജെപിയ്‌ക്ക് വേണ്ടി ഹാജരാകുന്നത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് നാമനിർദേശ പത്രിക തള്ളിയത്. പത്രിക തള്ളിയ വരണാധികാരിയുടെ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Comments