മുംബൈ: മുബൈ മയക്കുമരുന്ന് കേസിൽ അന്വേഷണത്തിന് എത്തിയ പോലീസുകാർക്ക് നേരെ നായയെ അഴിച്ചുവിട്ട് 19കാരനായ അയാൻ സിഹ്ന. ബോളിവുഡ് നടന്മാർക്കും, ബാന്ദ്ര, ഖർ, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നർക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഇത് അന്വേഷിക്കാനെത്തിയ എൻസിബി ഉദ്യോഗസ്ഥർക്ക് നേരെയാണ് നായയെ അഴിച്ചുവിട്ടത്.
12 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച സദാനന്ദ് ക്ലാസിക് ബിൽഡിങ്ങിലെ അയാൻ സിഹ്നയുടെ വീട്ടിൽ റെയ്ഡിനെത്തിയത്. അയാൻ സിഹ്നയ്ക്ക് രണ്ട് നായകളാണ് ഉള്ളത്. ഒരു ലാബ്രഡോറും ഒരു തെരുവ് നായയും. അയാൻ സിഹ്നയും ഇയാളുടെ പിതാവും രണ്ട് നായകളേയും അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിപ്പെടുത്തുന്ന സാഹചര്യത്തിലാണ് വീട് റെയ്ഡ് ചെയ്തതെന്ന് എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സിപിയുവിൽ നിന്നും 2.30 ലക്ഷം രൂപയും പാക്കറ്റുകളായി വച്ച കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇറക്കുമതി ചെയ്ത മരിജുവാന വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വിലവരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലയ്ക്ക് മുകളിൽ നിന്ന് കണ്ടെടുത്തതയായും എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെ പാടുപെട്ടാണെങ്കിലും അയാനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞു.
കാനഡ, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് വിവരം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ച് പല സെലിബ്രിറ്റികളേയും ലഹരമരുന്ന് ഇടപാടിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് അയാൻ സിഹ്നയുടെ ബിസിനസുമായി പങ്കുള്ളതായും എൻസിബി സംശയിക്കുന്നുണ്ട്.
Comments