ന്യൂഡൽഹി: ശിവസേന എംപി അരവിന്ദ് സാവന്തിനെതിരെ ഗുരുതര ആരോപണവുമായി അമരീന്ദറിൽ നിന്നുള്ള സ്വതന്ത്ര വനിത എംപി നവ്നീത് കൗർ റാണ. ലോക്സഭയിലെ ലോബിയിൽ വച്ച് തനിക്കെതിരെ അരവിന്ദ് ഭീഷണി മുഴക്കിയെന്ന് നവനീത് കൗർ ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് നവനീത് കൗറിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം സ്പീക്കർ ഓംബിർളയെ അറിയിച്ചുവെന്നും അവർ പറഞ്ഞു.
ഉദ്ധവ് താക്കറെയ്ക്ക് എതിരെ സംസാരിക്കുകയാണെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോൺ കോൾ വഴി ശിവസേന നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടു. അരവിന്ദ് സാവന്തിനെതിരെ പോലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ശിവസേനയുടെ പേരിൽ തനിക്ക് ലഭിച്ച എല്ലാ കത്തുകളെകുറിച്ച് മുൻപും പരാതിപ്പെട്ടിട്ടുള്ളതാണെന്നും നവ്നീത് കൗർ വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ സ്ത്രീകളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ എങ്ങനെ കറങ്ങി നടക്കും എന്ന് കാണണം. നിങ്ങളെ വ്യാജ കേസിലൂടെ ജയിലിലാക്കുമെന്ന് അരവിന്ദ് സാവന്ത് പറഞ്ഞെന്നും നവ്നീത് പരാതിയിൽ പറയുന്നു. എന്നാൽ അരവിന്ദ് സാവന്ത് ആരോപണങ്ങൾ നിഷേധിച്ചു. നവ്നീത് കൗറാണ് എല്ലാവരേയും ഭീഷണിപ്പെടുത്തിയതെന്ന് അരവിന്ദ് ആരോപിച്ചു. താൻ ജീവിതത്തിൽ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആരെങ്കിലും നവ്നീത് കൗറിനെ ഉപദ്രവിച്ചാൽ താൻ അവർക്കൊപ്പം നിൽക്കുമെന്നും പറഞ്ഞു.
മുകേഷ് അംബാനിയ്ക്കുണ്ടായ ബോംബ് ഭീഷണിക്കേസിൽ അറസ്റ്റിലായ സച്ചിൻ വാസിന്റെ കാര്യം നവ്നീത് കൗർ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണം കൂടി പുറത്തുവന്നതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ സ്ഥാനമൊഴിയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
Comments