റായ്പൂർ : ഛത്തീസ്ഗഡിൽ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണത്തിനായി എത്തിച്ച 12 ഓളം വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശമായ കോണ്ടഗാവ് ജില്ലയിലെ കേഷ്കൽ മേഖലയിലാണ് സംഭവം.
ഉച്ചയോടെയാണ് ഭീകരർ വാഹനങ്ങൾക്ക് തീയിട്ടത്. കോൺട്രാക്ടറെയും മറ്റ് തൊഴിലാളികളെയും തോക്കിൻമുനയിൽ നിർത്തിയായിരുന്നു വാഹനങ്ങൾ കത്തിച്ചത്. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജനയുടെ ഭാഗമായി ബട്ട്രാലി – ചെർബെന്തയിലാണ് റോഡ് നിർമ്മാണം നടക്കുന്നത്. ഏഴ് ട്രാക്ടറുകൾ, ഹിവ, മണ്ണുമാന്തി യന്ത്രങ്ങൾ, എന്നിവയാണ് പൂർണ്ണമായി കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 20 ഓളം കമ്യൂണിസ്റ്റ് ഭീകരരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സ്ഥലം വിട്ടില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നാരായൺപൂരിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങൾ കത്തിച്ചത്. ആക്രമണം നടത്തിയ കമ്യൂണിസ്റ്റ് ഭീകരർക്കായി തെരച്ചിൽ നടത്തിവരുകയാണ്.
Comments