കെയ്റോ: രാജ്യാന്തര കപ്പൽ പാതയായ സൂയസ് കനാലിൽ ആശങ്കയായി ചരക്കു കപ്പൽ കുടുങ്ങി. ‘എവർ ഗിവൺ’ എന്ന കപ്പലാണ് കുടുങ്ങിക്കിടക്കുന്നത്. കപ്പിലിനുള്ളിൽ ഉള്ള ക്രൂ അംഗങ്ങൾ മുഴുവൻ ഇന്ത്യക്കാരാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി കപ്പൽ സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുകയാണ്. കപ്പലിനുള്ളിൽ 25 പേരാണ് കുടുങ്ങിക്കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും കപ്പൽ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയം മെഡിറ്ററേനിയനിലെയും ചെങ്കടലിലെയും ഒട്ടേറെ തുറമുഖങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിനൊപ്പം മണൽക്കാറ്റും വീശിയതോടെ കാഴ്ച മറഞ്ഞതാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്.
ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ കനാലിന് കുറുകെ വരികയും മണൽത്തിട്ടയിലേയ്ക്ക് ഇടിച്ചുകയറുകയുമായിരുന്നു. സൂയസ് കനാലിൽ പ്രവേശിക്കുന്ന കപ്പലുകൾ സാധാരണ കൂട്ടമായാണ് സഞ്ചരിക്കുക. അപകടത്തിൽപ്പെട്ടാൽ കപ്പൽ സുരക്ഷിതമായി നീക്കം ചെയ്യാൻ ആവശ്യമായ സജ്ജീകരണങ്ങളുമുണ്ടാകും. എന്നാൽ, സൂയസിന്റെ തെക്കേ അറ്റത്തുള്ള സിംഗിൽ ലെയിനിലാണ് എവർ ഗിവൺ സഞ്ചരിച്ചത്. ഒറ്റവരിപ്പാതയിൽ ഭീമൻ കപ്പൽ കുടുങ്ങിയതോടെ ഈ വഴിയുള്ള ഗതാഗതം പൂർണമായി മുടങ്ങിയിരിക്കുകയാണ്.
Comments