തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് നേരെ ഉണ്ടായ അക്രമം ബിജെപി തന്നെ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും അത് സിപിഎമ്മിന്റെ മുകളിൽ കെട്ടിവെക്കാൻ നോക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു.
ആക്രമണം നടന്ന സ്ഥലം സിപിഎമ്മിന്റെ സ്വാധീന മേഖലയല്ല. പോലീസ് കസ്റ്റഡിയിൽ എടുത്തില്ലായിരുന്നു എങ്കിൽ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിക്കുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, കടകംപള്ളിയ്ക്ക് മറുപടിയുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. ബിജെപിയ്ക്ക് ഉള്ളിലെ പ്രശ്നം പരിഹരിക്കാൻ കടകംപള്ളി വരേണ്ട. ബിജെപിയിൽ നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സിപിഎമ്മിന് പരാജയ ഭീതിയാണെന്നും ശോഭ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ചെമ്പഴന്തി അണിയൂരിൽ വെച്ചാണ് ശോഭ സുരേന്ദ്രന് നേരെ സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടത്. രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവർത്തകർ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് ബിജെപി പ്രവർത്തകരും ശോഭ സുരേന്ദ്രനും നിലപാടെടുത്തതിനെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
Comments