സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന് അഴിമതി, കിഫ്ബി അഴിമതി എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിന് സ്ഥലകാലബോധവും സ്ഥിരബുദ്ധിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ഏജന്‍സികളെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വെല്ലുവിളിക്കുകയായിരുന്നു. മടിയില്‍ കനമുള്ളവര്‍ ഭയപ്പെട്ടാല്‍ മതിയല്ലോ, ഞങ്ങള്‍ക്ക് ആരെയും ഭയമില്ല എന്നായിരുന്നു സ്വയം പ്രഖ്യാപിത ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും പരസ്യപ്രസ്താവനകള്‍.
കിഫ്ബി, വിദേശനാണ്യ ചട്ടലംഘനം നടത്തിയെന്നും നിയമാനുസൃതമായ അനുമതികള്‍ ഇല്ലാതെയാണ് വിദേശത്തുനിന്ന് പണം സ്വീകരിച്ചതെന്നും എന്‍ഫോഴ്സ്മെന്റും ധനവകുപ്പും പറഞ്ഞപ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയും ധനമന്ത്രിയും തെരുവു ഗുണ്ടകളെ വെല്ലു്ന്ന രീതിയിലാണ് രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അത്തരമൊരു ഭൂതകാലം നിയമസഭാ വേദികളില്‍ തന്നെ കണ്ടിട്ടുള്ളതാണ്. വൈദ്യുതി മന്ത്രിയാകുന്നതിനു മുമ്പുള്ള പിണറായിയും മന്ത്രി ആയതിനു ശേഷമുള്ള പിണറായിയും വ്യത്യസ്തരായിരുന്നു. വൈദ്യുതി മന്ത്രി ആകുന്നതിനു മുന്‍പ് സി പി എമ്മിന്റെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കൊപ്പം പഴയ നിയമസഭാ മന്ദിരത്തിന്റെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയിരുന്ന പിണറായിയെ ഏറെ തവണ കണ്ടിട്ടുണ്ട്. വൈദ്യുതി മന്ത്രി ആയതിനുശേഷം പരസ്യമായ പ്രതികരണത്തിലും പെരുമാറ്റത്തിലും കുറച്ചൊക്കെ മാന്യത പുലര്‍ത്തുകയും ചെയ്തിരുന്നതാണ്. ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും വിട്ട് ഉന്മാദികളായ തെരുവുഗുണ്ടകളുടെ നിലവാരത്തിലേക്ക് ഇവര്‍ തരം താണിരിക്കുന്നു.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോഴുള്ള തോമസ് ഐസക്കിന്റെ പ്രതികരണമായിരുന്നു. പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ 10 മണിക്കൂറോളമാണ് കിഫ്ബി ഓഫീസില്‍ പരിശോധന നടത്തിയത്. കിഫ്ബി കരാറുകാര്‍ക്ക് പണം നല്കിയപ്പോള് ടി ഡി എസ് അഥവാ സ്രോതസ്സില്‍ നിന്നുള്ള നികുതി കിഴിവ് നടത്തിയില്ലെന്നു കാട്ടി നേരത്തെ തന്നെ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനിടെ കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് സുഖകരമല്ലാത്ത രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് ചീഫ് ഇന്‍കം ടാക്സ് കമ്മീഷണല്‍ മഞ്ജിത് സിംഗ് രാത്രിയില്‍ കിഫ്ബി ഓഫീസിലെത്തി സി ഇ ഒ ആയ കെ എം എബ്രഹാമില്‍ നിന്ന് വിവരങ്ങള്‍ തേടി. വിദേശനാണ്യ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഇ ഡിയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പും അന്വേഷണവുമായി എത്തിയത്. ഇത് തോമസ് ഐസക്കിനെ ശക്തമായി പ്രകോപിപ്പിച്ചു.
പ്രകോപനത്തില്‍ നിലതെറ്റിയ ഐസക്ക് പറഞ്ഞത്, ആദായനികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ റെയ്ഡ് ശുദ്ധ തെമ്മാടിത്തമാണ് എന്നാണ്. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ നല്‍കിയതാണ്. കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ഏത് രേഖയും കാണിക്കാന്‍ തയ്യാറാണ്. എന്നിട്ടും മാധ്യമങ്ങളെ അറിയിച്ച് റെയ്ഡ് നടത്തിയത് തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഷോ ആണ്. അവിടെ എന്തോ വലിയ ക്രമക്കേട് നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് ശ്രമം. ഇത് കള്ളപ്പണം ഉണ്ടാക്കാനും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനുമുള്ള സ്ഥാപനമല്ല. ഈ ധനകാര്യ സ്ഥാപനത്തെ താറടിക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നില്‍ എന്നായിരുന്നു ഐസക്കിന്റെ വിശദീകരണം.
അഴിമതിയും കള്ളത്തരവും കാണിച്ചിട്ട് അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ ഗുണ്ടായിസം കാണിക്കുകയും അശ്ലീല പ്രകടനം നടത്തുകയും ചെയ്യുന്ന പിണറായിയുടെയും ഐസക്കിന്റെയും തന്ത്രം കാണുമ്പോള്‍ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ അരിസ്റ്റോ സുരേഷിന്റെ നഗ്നതാ പ്രകടനമാണ് ഓര്‍മ്മ വരുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന എസ് ഐ ചെയ്ത അതേ നടപടിയാണ് ഇവിടെയും വേണ്ടത്. ചെറിതണം വെച്ചുകെട്ടി, താറുടുപ്പിച്ച്, കൈകെട്ടി ഇരുത്തണം. അതുണ്ടായാലേ ഇത്തരം അസുഖം മാറുകയുള്ളൂ. നേരത്തെ സ്വര്‍ണ്ണക്കടത്ത് ആരോപണം വന്നപ്പോള്‍ സ്വപ്ന സുരേഷിനെ തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. പിന്നീട് ഒരുമിച്ചുള്ള ഫോട്ടോയും ഫോണ്‍കോളിന്റെ വിശദാംശങ്ങളും ക്ലിഫ് ഹൗസിലെ നിത്യസന്ദര്ശനത്തിന്റെ രേഖകളും ഒക്കെ പുറത്തുവന്നു. മുഖ്യമന്ത്രി ആദ്യം പറഞ്ഞതല്ല നേര് എന്ന കാര്യം പിന്നീടുള്ള അന്വേഷണത്തിലാണ് തെളിയിക്കപ്പെട്ടത്. ഇപ്പോള്‍ സ്വപ്നയെ അനുഗമിച്ചിരുന്ന സഖാക്കളായ വനിതാ പോലീസുകാരെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങിയ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പക്ഷേ, എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്ന സമയത്ത് ഈ പോലീസുകാര്‍ കൂടെയില്ല എന്നുള്ള കാര്യം കേസെടുക്കാന്‍ ഉപദേശം നല്കിയ ഉപദേഷ്ടാക്കളോ മുഖ്യമന്ത്രിയെ ഇതില്‍ പെടുത്തിയ ഉദ്യോഗസ്ഥരോ ആലോചിച്ചില്ല.
ഇപ്പോള്‍ ഏറ്റവും അവസാനത്തെ പൂഴിക്കടകനുമായി പഴയ കളരിഗുരുക്കന്മാരുടെ മാതിരി പിണറായി എത്തിയിരിക്കുകയാണ്. അത് ജുഡീഷ്യല്‍ അന്വേഷണമാണ്. സരിതയുടെ സോളാര്‍ കേസിലും വിഴിഞ്ഞം കരാറിന്റെ കാര്യത്തിലും ഒക്കെ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തില്‍ എവിടെയെത്തി എന്ന കാര്യം കൂടി മുഖ്യമന്ത്രി ഓര്‍മ്മിക്കണം. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ, അവര്‍ നിയമാനുസൃതമായ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും ഒക്കെയുള്ള ശ്രമം ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് എതിരുമാണ്. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി നില്ക്കുന്ന തിരുമണ്ടന്മാര് ഇക്കാര്യം ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി പിണറായി അപഹാസ്യനാകും. അഴിമതിപ്പണം അല്ലാതെ (കൈവിലങ്ങുകള്‍) നഷ്ടപ്പെടാന്‍ മറ്റൊരുന്നും ഇല്ല എന്നകാര്യം ഓര്‍ത്താല്‍ പിണറായിക്ക് ആശ്വസിക്കാം. പക്ഷേ, രാഷ്ട്രീയമല്ലാതെ മറ്റൊരു വരുമാനവും ഇല്ലാതിരുന്ന പിണറായിയുടെ കുടുംബം നേടിയിട്ടുള്ള ആയിരക്കണക്കിന് കോടിയുടെ കമ്പനിയിലേക്കും സ്വത്തിലേക്കും ഒക്കെയുള്ള അന്വേഷണം എവിടെ എത്തിക്കുമെന്ന കാര്യം കണ്ടറിയണം.
Comments