ബാങ്കോക്ക്: മ്യാൻമറിലെ സൈനിക ഭരണകൂടം എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അടിച്ചമർത്തൽ രൂക്ഷമാക്കുകയാണ്. ഇന്നലെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടത്തിയവർക്ക് നേരെ നടന്ന വെടിവെയ്പ്പിൽ മരണപ്പെട്ടവരുടെ എണ്ണം 114ലേക്ക് എത്തി. ഇന്നലെ മാത്രം 90 പേർ മരണപ്പെട്ടിരുന്നു.
സായുധസേനാ ദിനത്തിൽ സൈന്യത്തിനെതിരേ പ്രതിഷേധവുമായി ഇറങ്ങിയവരാണ് വെടിയുണ്ടകൾക്ക് ഇരയായത്. ഫെബ്രുവരിയിൽ സൈനിക അട്ടിമറി നടന്നതിന് ശേഷം ഇത്രയധികം പേർ ഒറ്റ ദിവസം കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലോകരാജ്യങ്ങൾ ശക്തമായ പ്രതിഷേധമാണ് മ്യാൻമർ സൈന്യത്തിനെതിരെ ഉയർത്തിയിരിക്കുന്നത്.
രാജ്യത്തെ 44 പട്ടണങ്ങളിൽ ജനാധിപത്യവിശ്വാസികൾ പട്ടാളത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ വെടിവെയ്ക്കുന്ന രീതിയാണ് സൈന്യം നടത്തുന്നത്. കൊച്ചുകുട്ടികളെ അടക്കം വെടിവെച്ച് കൊന്ന സംഭവം നടന്ന് ഒരാഴ്ച തികയും മുന്നേയാണ് സൈനിക ഭരണകൂടം തോക്കിൻ മുന്നിൽ നിർത്തി ഭരണം നടത്തുന്നത്.
നൂറുകണക്കിന് പ്രതിഷേധക്കാരാണ് യാങ്കൂണിലും മാണ്ഡലെയിലും മറ്റ് നഗരങ്ങളിലും തെരുവുകളിൽ സംഘടിച്ചത്. തുടർന്നായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരായ സൈനിക നടപടി. മിയിങ്യാങ് നഗരത്തിൽ ഉൾപ്പെടെയാണ് പോലീസ് നടപടിയിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്.
മ്യാൻമറിലെ സൈനിക ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 454 ആയി. ഫെബ്രുവരി ഒന്നിനാണ് സൈന്യം ഭരണം പിടിച്ചെടുത്തത്. പ്രതിഷേധക്കാരെ സൈന്യം വീടുകളിൽ കയറി കൊലപ്പെടുത്തുകയാണ്. പക്ഷികളെയും കോഴികളെയും കൊന്നൊടുക്കുന്നതുപോലെയാണ് പ്രതികാര നടപടികളെന്ന്് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സിആർപിഎച്ച് ഗ്രൂപ്പ് വക്താവ് പറഞ്ഞു. സൈനിക ഭരണകൂടം തോൽക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments