ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും കാട്ടുന്ന സത്യസന്ധതയില്ലായ്മയും കാപട്യവും സത്യസന്ധമായി തുറന്നുകാട്ടാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞോ? ഏറ്റവും കുറഞ്ഞത് സത്യം തുറന്നുപറയാനുള്ള ആര്‍ജ്ജവമെങ്കിലും മാധ്യമങ്ങള്‍ കാട്ടിയിരുന്നെങ്കില്‍ അത് ഭക്തരോട് കാട്ടുന്ന നീതിയെങ്കിലും ആവുമായിരുന്നു.
ശബരിമല പ്രശ്‌നത്തില്‍ രാഷ്ട്രീയമായ മുതലെടുപ്പിനാണ് ഇടതുമുന്നണിയും വലതു മുന്നണിയും ശ്രമിച്ചതെന്ന് സത്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ശബരിമല വിഷയത്തില്‍ പഴയ നിലപാടുകളില്‍ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നില്ല. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ആവര്‍ത്തിക്കാനാണ് യു ഡി എഫിന്റെ ശ്രമം. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തെറിഞ്ഞ് ക്ഷേത്രത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനും വര്‍ഷം മുഴുവന്‍ വിനോദസഞ്ചാരികള്‍ വരുന്ന രീതിയില്‍ മാറ്റിമറിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍. ഈ ലക്ഷ്യത്തിനനുസൃതമായി ചെറുവള്ളി എസ്റ്റേറ്റ് വാങ്ങി വിമാനത്താവളം നിര്‍മ്മിക്കാനും പദ്ധതിയിട്ടു. 1950 കള്‍ മുതല്‍ ശബരിമലയെ തകര്‍ക്കാനുള്ള പെന്തക്കോസ്ത് ഗൂഢാലോചനയുടെ ഭാഗം തന്നെയായിരുന്നു ഇത്. ഈ പദ്ധതി വിഭാവനം ചെയ്തവരുടെ അമേരിക്കന്‍ ബന്ധവും സാമ്പത്തിക സ്രോതസ്സുകളും സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഒക്കെ ബന്ധങ്ങളുമായി എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു.
എന്തായാലും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ രണ്ടു സംഭവ വികാസങ്ങള്‍ ഉണ്ടായി. ഒന്ന്, ശബരിമല പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി മാപ്പു പറഞ്ഞു. ഈ മാപ്പു പറച്ചില്‍ സ്വാഭാവികമായി ഉള്ളതല്ലെന്നും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച കിട്ടാനും അധികാരം നിലനിര്‍ത്താനും മനപ്പൂര്‍വ്വം കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പൊറാട്ട് നാടകം മാത്രമാണ് കടകംപള്ളിയുടെ മാപ്പുപറച്ചില്‍. പദവിക്കും സ്ഥാനത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും ഏതറ്റം വരെയും പോകാന്‍ ഒരു മടിയുമില്ലാത്ത ആളാണ് കടകംപള്ളി. ഗുരുവായൂരിലെ ക്ഷേത്രദര്‍ശനത്തിന് പാര്‍ട്ടി ശാസന ഒരു ഉളുപ്പുമില്ലാതെ ഏറ്റുവാങ്ങിയ കടകംപള്ളി കരിയ്ക്കകം ക്ഷേത്രോത്സവത്തിന് തൊഴുതു നിന്ന സി ദിവാകരന്റെ കൈ പിടിച്ച് താഴ്ത്തിയിടാന്‍ ശ്രമിച്ചത് ചാനലുകളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കടകംപള്ളിയുടെ മാപ്പപേക്ഷ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും മിക്ക തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലും വിഷയമാവുകയും ചെയ്തപ്പോഴാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയാന്‍ എത്തിയത്. സുപ്രീം കോടതിയുടെ വിശാലബഞ്ചിന്റെ വിധി എന്തായാലും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയേ തീരുമാനം എടുക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അതേപടി തന്നെ സ്വീകരിക്കാം. പക്ഷേ ഒരു സംശയം ബാക്കിയാണ്. സുപ്രീംകോടതിയുടെ ആദ്യ വിധി വന്നപ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഈ ബുദ്ധി തോന്നിയില്ല. അന്ന് ബി ജെ പി അടക്കം പല രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിട്ടും അതിനു വഴങ്ങാതെ സ്ത്രീകളെ കയറ്റാന്‍ വേണ്ടി അനവരതം പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം.
കേരള പോലീസ് വെടിയുണ്ടകളെ തടയുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിപ്പിച്ച് മല കേറ്റിയ, വിശ്വാസികളല്ലാത്ത, താന്തോന്നികളെ ശബരിമലയില്‍ എത്തിക്കാന്‍ സുപ്രീംകോടതി പറഞ്ഞിരുന്നോ? ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ഹിന്ദു സംഘടനകളുടെയും ബി ജെ പിയുടേയും പ്രചാരണവും പ്രവര്‍ത്തനവുമാണ് ഭക്തരെ വെല്ലുവിളച്ച് ഈയൊരു നിഷ്ഠൂരപ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഹിന്ദു സംഘടനകളെ അപമാനിക്കുക മാത്രമായിരുന്നു ലക്ഷ്യം. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമത്തിനു പിന്നില്‍ കോടികളുടെ സാമ്പത്തിക സ്രോതസ്സും സാമ്പത്തിക ഇടപാടുകളും ഉണ്ട് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
പക്ഷേ, ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പവും ഭയവും കാട്ടുന്നത് ഹിന്ദു സമൂഹത്തിന്റെ സംഘടനയുടെയും വിശ്വസ സംരക്ഷണത്തിനായുള്ള അദമ്യമായ അഭിവാഞ്ഛയുടെയും സൂചന തന്നെയാണ്. കടകംപള്ളി സുരേന്ദ്രന്റെ മാപ്പിനെ തള്ളിപ്പറഞ്ഞത് വൈദ്യുതിമന്ത്രി മണ്ടന്‍ മണിയും ആനി രാജയും സി പി ഐ നേതാവ് കാനം രാജേന്ദ്രനുമാണ്. മണിയാശാന് മനസ്സിന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ട് കാലമേറെയായി. സഹോദരനും ആശാന്റെ കുടുംബക്കാരും മൂന്നാറില്‍ നടത്തിയ സ്ഥലം കൈയേറ്റവും കടുംവെട്ടും പുറത്തറിഞ്ഞതു മുതല്‍ ആരെയും പോഴത്തം വിളിക്കാവുന്ന സ്ഥിതിയിലേക്ക് അദ്ദേഹം മാറിയിരുന്നു. പണ്ടത്തെ ചില കുടുംബക്കാരൊക്കെ എതിര്‍പക്ഷക്കാരെ ആക്ഷേപിക്കാന്‍ ചെല്ലും ചെലവും കൊടുത്ത് ഇമ്മാതിരി തെരുവു ഗുണ്ടകളെയും ആര്‍ക്കെതിരെയും കുരച്ചു ചാടാന്‍ നായ്ക്കളെയും വളര്‍ത്തിയിരുന്നു. ഒപ്പം അപദാനങ്ങള്‍ പാടി വാഴ്ത്തി നാടൊട്ടുക്ക് പ്രചാരം നടത്താനുള്ള ആളുകളെയും. പിണറായിയുടെ കൂട്ടത്തില്‍ മണിയാശാന്റെ സ്ഥാനം ഇതില്‍ എവിടെയാണെന്ന് അദ്ദേഹം തന്നെ കണ്ടെത്തിക്കോട്ടെ. ചിത്തഭ്രമം ബാധിച്ച ഒരു അപസ്മാര രോഗിയുടെ സ്ഥാനം മാത്രമേ കേരള സമൂഹം എം എം മണിക്ക് നല്‍കുന്നുള്ളൂ. വി എസ് അച്യുതാനന്ദനൊപ്പം നിന്ന് കിട്ടാവുന്നതൊക്കെ ഊറ്റി വലിച്ച ശേഷം പിണറായിക്കൊപ്പം ചേര്‍ന്ന് അല്പസ്വല്പം പഠിപ്പും വിവരവും വേണ്ട വൈദ്യുതിമന്ത്രിയായ മണ്ടന്‍ മണി ഇപ്പോള്‍ നടത്തുന്ന വാഴ്ത്തുപാട്ടുകളും അയ്യപ്പ നിന്ദയും പിണറായിക്കുള്ള ഉദ്ദിഷ്ടകാര്യ സ്മരണയാണെന്ന് അറിയാം. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യമോ കമ്യൂണിസമോ നടപ്പാക്കാന്‍ കഴിയാത്ത കാനം രാജേന്ദ്രന്‍ ശബരിമല അയ്യപ്പനെ നന്നാക്കാനും സംരക്ഷിക്കാനും പുറപ്പെടേണ്ട. അത് വിശ്വാസികള്‍ നോക്കിക്കൊളളും. സിവില്‍ സപ്ലൈസില്‍ തിലോത്തമനെ മുന്നില്‍ നിര്‍ത്തി നടത്തിയ കച്ചവടങ്ങള്‍ മുതല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സി പി ഐ നടത്തിയ കൊള്ളകള്‍ മുഴുവന്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. പ്രളയദുരന്തത്തില്‍പ്പെട്ട് നാട്ടുകാര്‍ ഉഴലുമ്പോള്‍ ജര്‍മ്മനിയില്‍ വിനോദസഞ്ചാരത്തിന് പോയ മന്ത്രിയും സി പി ഐക്കാരന്‍ തന്നെയാണ്. കെ ഇ ഇസ്മായിലും സി എന്‍ ചന്ദ്രനും പന്ന്യനും അടക്കമുള്ള നേതാക്കന്മാരെ വെട്ടിവീഴ്ത്തി അവരുടെ മേല്‍ അഴിമതിയുടെ ഗോപുരം പണിത കാനം രാജേന്ദ്രന് ശബരിമലക്കാര്യത്തില്‍ ഹിന്ദു സംഘടനകളെ പഴിക്കാനോ നന്നാക്കാനോ അധികാരമില്ല. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളില്‍ ഒളിഞ്ഞും തെളിഞ്ഞും പരാമര്‍ശിച്ച ഒളിവിലെ സന്തതിപരമ്പരകള്‍ക്ക് ഭക്ഷണവും തുണിയും വാങ്ങിക്കൊടുക്കാനുള്ള കാര്യങ്ങളെങ്കിലും ഇപ്പോള്‍ കിട്ടുന്ന അഴിമതിപ്പണം കൊണ്ട് കാനം ചെയ്യട്ടെ. ആനി രാജയെ പോലുള്ളവര്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും ക്ഷേത്രസങ്കല്പത്തെ കുറിച്ചും ക്ഷേത്ര ചൈതന്യത്തെ കുറിച്ചും എന്തറിയാം? കടകംപള്ളിയുടെ മാപ്പപേക്ഷ പാര്‍ട്ടി തീരുമാനം അല്ലെന്ന് കഴക്കൂട്ടം ഏരിയ സെക്രട്ടറി മുതല്‍ മുകളിലേക്കും താഴേക്കുമുള്ള പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതില്‍ അത്ഭുതമില്ല. സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് കൂടി പറഞ്ഞപ്പോഴാണ് ഇതിന്റെ പിന്നിലെ കളികള്‍ വ്യക്തമാകുന്നത്. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും ശബരിമലയോടുള്ള സമീപനം? മാപ്പുപറഞ്ഞ കടകംപള്ളിയുടെ നിലപാടാണോ വിശദീകരണം ചോദിച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണോ സ്വീകരിക്കുക?
ഇതിന്റെ ഉത്തരം എന്തായാലും അതാണ് ശബരിമല പ്രശ്‌നത്തിലുള്ള മറുപടി. ഇപ്പോള്‍ തന്നെ വിവാദം സൃഷ്ടിച്ചുവെച്ച് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ശബരിമലയ്ക്ക് എതിരായ, ഭക്തര്‍ക്ക് എതിരായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് പിണറായിയും സി പി എമ്മും കോപ്പുകൂട്ടുന്നത്. അതിന്റെ സൂചനകള്‍ തന്നെയാണ് ഈ പ്രസ്താവനകളിലുള്ളത്. ഇവിടെയാണ് ഹിന്ദു സമൂഹം ഭയക്കേണ്ടതും സൂക്ഷിക്കേണ്ടതും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു സമൂഹത്തിന്റെ വെറുപ്പും വെറിയും ഏറ്റുവാങ്ങി പരാജയത്തിന്റെ പടുകുഴിയില്‍ വീണ ഇടതുമുന്നണിയെ നിരാകരിച്ചതാണ് ഇപ്പോള്‍ ഹിന്ദു സമൂഹത്തോട് ഒട്ടിനില്‍ക്കാനും മാപ്പു പറയാനും ഒക്കെ അവരെ പ്രേരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് കടകംപള്ളിയുടെയും മറ്റും ശ്രമം. പക്ഷേ, യഥാര്‍ത്ഥ നിറം മറ്റുള്ളവര്‍ പുറത്തു വിട്ടുകഴിഞ്ഞു.
യു ഡി എഫ് ആകട്ടെ, ഇപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരും എന്നാണ് പറയുന്നത്. ഇടതുമുന്നണിയും പിണറായി സര്‍ക്കാരും ശബരിമലയില്‍ ഈ അതിക്രമങ്ങള്‍ മുഴുവന്‍ നടത്തുമ്പോഴും അത് കണ്ടിരുന്ന യു ഡി എഫ് നേതാക്കള്‍ ഇപ്പോള്‍ നിയമം ഉണ്ടാക്കും എന്നു പറയുന്നതിന്റെ പിന്നിലെ പരിഹാസം ആരെയും ചിരിപ്പിക്കുന്നതാണ്. ശബരിമല പ്രശ്‌നത്തില്‍ തല്ലുകൊള്ളാനും സമരം നടത്താനും ജയിലില്‍ പോകാനും ബി ജെ പി നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കോണ്‍ഗ്രസ്സുകാരനും എതിരെ കേസ് എടുത്തിട്ടില്ല. ഒരു കോണ്‍ഗ്രസ്സുകാരനും ശബരിമല പ്രശ്‌നത്തില്‍ തല്ലുകൊണ്ട് ആശുപത്രിയില്‍ കിടന്നിട്ടില്ല. ആകെ അനുഭാവപൂര്‍ണ്ണമായ നിലപാട് എടുത്തത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ പ്രയാറിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് പോലും കൊടുക്കാതെ ഒഴിവാക്കി. ഹിന്ദു തീവ്രവാദി എന്നാണ് യു ഡി എഫ് നേതാക്കള്‍ ഒരുകാലത്ത് പ്രയാറിനെ വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ, അവരുടെ പ്രസ്താവനകളും ആത്മാര്‍ത്ഥതയില്ലാത്ത, വോട്ടിനു വേണ്ടിയുള്ള പൊള്ളത്തരം മാത്രമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കാന്‍, ഹിന്ദുത്വം നിലനില്‍ക്കാന്‍ ഹിന്ദുക്കള്‍ ഒന്നായി ഹിന്ദുത്വ ശക്തികള്‍ക്കു പിന്നില്‍ അണിനിരക്കുക തന്നെ വേണം.
Comments