കൊൽക്കത്ത : ഹൗറയിലെ ബേക്കറിയിൽ ആളുകളെ അത്ഭുതപ്പെടുത്തുകയാണ് ഈ നേതാക്കൾ. തൊഴുകൈയ്യോടെ പ്രധാനമന്ത്രിയും വീൽ ചെയറിൽ വിരൽ ചൂണ്ടി ആക്രോശിച്ച് മമതയും. ഹൗറ സ്വദേശി ഹൽദാറിന്റെ ഉടമസ്ഥതതയിലുള്ള കാസ്റ്റോ ഹൽദാർ എന്ന പേരുള്ള ബേക്കറിയിലാണ് ഈ വിഭവങ്ങൾ.
മധുരത്തിൽ തീർത്ത വിഭവങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്തെ സ്‌പെഷൽ വിഭവങ്ങളായി ഹൽദാർ അവതരിപ്പിച്ചത്. പ്രധാന മൂന്ന് പാർട്ടികളുടെയും നേതാക്കൾ ഇവിടെയുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം ഹൽദാറിന്റെ മനസ്സിൽ ഉദിച്ചത്.
സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കണമെന്ന് ആളുകളെ ഓർമ്മപ്പെടുത്താൻ കൂടിയാണ് പ്രധാനമന്ത്രിയുടെ രൂപം നിർമ്മിച്ചതെന്ന് ഹൽദാർ പറയുന്നു. ജനങ്ങൾക്ക് ആവശ്യം നല്ല സർക്കാരും വികസനവുമാണ്. അതിനായുളള സർക്കാർ ആകണം അധികാരത്തിൽ വരേണ്ടതെന്നും ഹൽദാർ ഓർമ്മിപ്പിക്കുന്നു.
മധുരത്തിൽ തീർത്ത ഈ രൂപങ്ങൾ ആറ് മാസം വരെ കേടാകാതെ ഇരിക്കുമെന്ന് ഹൽദാർ പറഞ്ഞു. ഇതിന് പുറമേ പാർട്ടി ചിഹ്നങ്ങളുടെ രൂപത്തിലുളള മധുരപലഹാരങ്ങളും ബേക്കറിയിൽ എത്തുന്നവരെ ആകർഷിക്കുന്നു. പശ്ചിമബംഗാൾ സമീപവർഷങ്ങളിൽ സാക്ഷിയായിട്ടുളള ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. അതുകൊണ്ടു തന്നെ ഹൽദറിന്റെ ഈ വിഭവങ്ങൾ ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു.
Comments