കൊച്ചി/കണ്ണൂർ: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കെ വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നിരിക്കുന്നത്. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞതിനെ തുടർന്ന് കണ്ണൂരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കണ്ണൂർ താഴെചൊവ്വ എൽപി സ്കൂളിൽ കള്ളവോട്ട് ചെയ്ത ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വലയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. താഴെചൊവ്വ സ്വദേശിയായ മറ്റൊരു ശശീന്ദ്രന് പകരമാണ് കസ്റ്റഡിയിലായയാൾ വോട്ട് രേഖപ്പെടുത്തിയത്.
വൈപ്പിനിൽ കുറിയപ്പശ്ശേരി അനി എന്ന വോട്ടർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. മാലിപ്പുറം സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ 125-ാം നമ്പർ ബൂത്തിൽ ആണ് കള്ളവോട്ട് നടന്നാതായി പരാതി വന്നിരിക്കുന്നത്. വോട്ട് ചെയ്യാനെത്തിയ അനിയുടെ വോട്ട് ഏഴ് മണിയ്ക്ക് തന്നെ രേഖപ്പെടുത്തി എന്നായിരുന്നു പോളിംഗ് ഓഫീസർ അറിയിച്ചത്. തുടർന്ന് പോളിംഗ് ബൂത്തിൽ നിലയുറപ്പിച്ച അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് നീക്കം.
വൈപ്പിനിലെ ദേവിവിലാസം സ്കൂളിൽ നിന്നാണ് മറ്റൊരു പരാതി വന്നത്. 71-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേരി തൊമ്മന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. നേരത്തെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി എന്നാണ് പോളിംഗ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ തന്റെ വീട്ടിൽ ആരും എത്തിയിട്ടില്ലെന്ന് മേരി വ്യക്തമാക്കി.
Comments