ലക്നൗ : അയോദ്ധ്യയിലെ മസ്ജിദ് നിർമ്മാണത്തിനായി ഇതുവരെ സമാഹരിച്ചത് 20 ലക്ഷം രൂപ മാത്രം . മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്തതിനാലാണ് ധന സമാഹരണം സുഗമാകാത്തത്തെന്ന ആരോപണവുമായി കേസിലെ യഥാർത്ഥ പരാതിക്കാരനായ ഇഖ്ബാൽ അൻസാരി രംഗത്തെത്തി .
മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ് രഹസ്യമായി കാര്യങ്ങൾ സൂക്ഷിക്കുകയാണ് , ഇത് കാരണം ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്നില്ല . ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ മസ്ജിദ് മാത്രമല്ല, ആശുപത്രി, സമൂഹ അടുക്കള, ഇന്തോ-ഇസ്ലാമിക് സാംസ്കാരിക ഗവേഷണ കേന്ദ്രം, എന്നിവ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും നിർമ്മിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഇത് ഈ പണത്തിൽ എങ്ങനെ പ്രാവർത്തികമാകുമെന്നും അൻസാരി ചോദിക്കുന്നു .
ഐഐസിഎഫ് ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയും യുപി സുന്നി വഖഫ് ബോർഡ് ചെയർമാനുമായ സുഫർ അഹ്മദ് ഫാറൂഖി ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനു പുറമേ ഫാറൂഖി നേരിട്ട് നിയന്ത്രിക്കുന്ന മറ്റൊരു സ്വകാര്യ ട്രസ്റ്റ് കൂടി രൂപീകരിച്ചതായും ഇക്ബാൽ അൻസാരി ആരോപിക്കുന്നു.
മാത്രമല്ല ഫാറൂഖിക്ക് ഫലപ്രദമായി പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിവില്ലെന്നും , ട്രസ്റ്റിലെ അംഗങ്ങൾ സാമൂഹ്യവിരുദ്ധരാണെന്നും അൻസാരി ആരോപിക്കുന്നു. സംഭാവനകൾ കുറയാൻ കാരണം ട്രസ്റ്റികളുടെ കഴിവില്ലായ്മയാണെന്നും അൻസാരി കുറ്റപ്പെടുത്തി. നിലവിലെ ട്രസ്റ്റികൾ ഇല്ലാതാകുന്നതുവരെ ആളുകൾ സംഭാവന നൽകില്ലെന്ന് പറഞ്ഞ അൻസാരി ട്രസ്റ്റിന്റെ അംഗത്വത്തിൽ മാറ്റങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നു.
Comments