മുംബൈ : റംസാൻ കാലത്ത് അള്ളാഹുവിനെ പ്രാർത്ഥിക്കുന്നതിലൂടെ കൊറോണ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്ന് റാസ അക്കാദമി സെക്രട്ടറി മുഹമ്മദ് സയീദ് നൂറി. അതിനാൽ മുസ്ലീം പള്ളികൾ തുറക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നൽകി. സംസ്ഥാനത്ത് രോഗവ്യാപനം കണക്കില്ലാതെ വർദ്ധിച്ചുവരുന്നതിനിടയിലാണ് നൂറി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിലൂടെ കൊറോണയെ തകർക്കാൻ സാധിക്കില്ല. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുള്ളൂ. പ്രാർത്ഥനയിലൂടെ മാത്രമെ കൊറോണ മഹാമാരിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ. അതിനാൽ ദിവസത്തിൽ അഞ്ച് തവണ നിസ്‌കരിക്കുന്നതിനായി മുസ്ലീം പള്ളികൾ തുറന്ന് തരണമെന്നാണ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്.
എല്ലാവിധ ദുരന്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പ്രാർത്ഥന കൊണ്ട് സാധിക്കും. പ്രാർത്ഥനയിൽ നിന്നും ഒരാളെ വിലക്കിയാൽ അത് രോഗവ്യാപനം വർദ്ധിക്കാനും കാരണമാകും. റംസാൻ മാസത്തിലെ കഠിനമായ പ്രാർത്ഥനയിലൂടെ കൊറോണ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നതിൽ ഉറപ്പുണ്ടെന്ന് നൂറി അറിയിച്ചു.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 55,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം വർദ്ധിച്ചുവരുന്നതിനാൽ മഹാരാഷ്ട്രയിൽ വാരാന്ത്യങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
Comments