മുംബൈ : കൊറോണ രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹം ഒരേ ചിതയിൽ ദഹിപ്പിച്ച് മുൻസിപ്പൽ ജീവനക്കാർ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങളെ പോലും അറിയിക്കാതെയാണ് ഇവരുടെ മൃതദേഹം മുൻസിപ്പൽ ജീവനക്കാർ ദഹിപ്പിച്ചത്. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.
അംബജോഗായ് പ്രദേശത്തായിരുന്നു സംഭവം. ഒരു വൃദ്ധയുടേതുൾപ്പെടെ അറുപത് വയസിന് മുകളിൽ പ്രായമുള്ള എട്ട് പേരുടെ മൃതദേഹമാണ് ഇവർ ഒരേ ചിതയിൽ ദഹിപ്പിച്ചത്. ഇത് പുറംലോകം അറിഞ്ഞതോടെയാണ് ആളുകൾ പ്രതിഷേധിക്കാനാരംഭിച്ചത്.
എന്നാൽ കൊറോണ രോഗികളുടെ മൃതദേഹം ശ്മശാനങ്ങളിൽ ദഹിപ്പിക്കാൻ വിസമ്മതിച്ചത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് മുൻസിപ്പൽ ജീവനക്കാർ പറയുന്നു. പ്രദേശത്ത് നിന്നും മാറി മാണ്ട്വ റോഡിലാണ് മൃതദേഹം ദഹിപ്പിച്ചത്. സ്ഥലക്കുറവ് മൂലമാണ് ഒരുമിച്ച് കത്തിച്ചതെന്നും ഒരേചിതയിൽ നിശ്ചിത അകലത്തിൽ വെച്ചാണ് മൃതദേഹം ദഹിപ്പിച്ചതെന്നും മുൻസിപ്പൽ കൗൺസിലിന്റെ മുഖ്യ ഓഫീസർ പറഞ്ഞു.
മഹാരാഷ്ട്രയിൽ കൊറോണ രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് അംബജോഗായ്. ഇതുവരെ ബീഡ് ജില്ലയിൽ 28,492 പേർക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിൽ 304 പേർക്കും കൊറോണ ബാധിച്ചു.
Comments