അലഹബാദ് : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ പോപ്പുലർ ഫ്രണ്ട് അംഗം മുഹമ്മദ് നദീമിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് നിരസിച്ചു.
ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാത്യന്ത്യ്രവും , ആവിഷ്കാര സ്വാതന്ത്ര്യവും കേവലമല്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി .
താൻ പോപ്പുലർ ഫ്രണ്ട് അംഗമാണെന്നും ദരിദ്രരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതുമാണ് തന്റെ ലക്ഷ്യമെന്നും നദീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ മതേതര രാഷ്ട്രത്തിലെ സംസാര സ്വാതന്ത്ര്യത്തിനുള്ള അവകാശമെന്നത് സഹപൗരന്മാരുടെ മത വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേൽപ്പിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള ലൈസൻസല്ലെന്നും കോടതി പ്രസ്താവിച്ചു.
അയോദ്ധ്യയിലെ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് പള്ളിയിലാണ് നടക്കുന്നതെന്നായിരുന്നു നദീമിന്റെ പ്രചാരണം . അതിനാൽ എല്ലാ മുസ്ലീങ്ങളും അയോദ്ധ്യയിലെ തർക്ക മന്ദിര സ്ഥലം സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്നും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തെക്കുറിച്ചുള്ള ഈ പ്രചരണങ്ങൾ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. സെക്ഷൻ 153-എ ഐപിസി പ്രകാരമാണ് നദീമിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ നദീമിന്റെ ജാമ്യാപേക്ഷ ബരാബങ്കിയിലെ ജില്ലാ കോടതി നിരസിച്ചിരുന്നു.
Comments