ന്യൂഡൽഹി : വർഗ്ഗീയ പരാമർശത്തോടെ പരസ്യമായി വോട്ട് ചോദിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. താരകേശ്വരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് വർഗ്ഗീയ പരാമർശം നടത്തി മമത വോട്ട് അഭ്യർത്ഥിച്ചത്.
ബുധനാഴ്ച വൈകീട്ടോടെയാണ് കമ്മീഷൻ മമതയ്ക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഏപ്രിൽ മൂന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മമതയുടെ വർഗ്ഗീയ പരാമർശം. മുസ്ലീം സഹോദരങ്ങളോട് ഒരു കാര്യം ആവശ്യപ്പെടാനുണ്ട്. ദുഷ്ടശക്തികളുടെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുത്. ഇതായിരുന്നു മമത പ്രചാരണ വേദിയിൽ പറഞ്ഞത്. സംഭവത്തിൽ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്.
മമത ബാനർജി തെരഞ്ഞെടുപ്പിലെ ജനപ്രാധിനിത്യ നിയമവും, പെരുമാറ്റ ചട്ടവും ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Comments