കൊൽക്കത്ത: ബംഗാളിലെ ബിജെപിയുടെ പ്രചാരണ വേദികളിൽ സജീവമായ ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ ജനതയുടെ മനസ് കീഴടക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും സാധാരണക്കാരുടെ വീടുകളിൽ നിന്നും ആഹാരം കഴിക്കുന്നതിൽ ഉൾപ്പെടെ അദ്ദേഹം കാണിക്കുന്ന താൽപര്യവും മനസും ബംഗാൾ ജനതയുടെ മനസ് കീഴടക്കിക്കഴിഞ്ഞു.
സിംഗൂറിൽ പ്രചാരണത്തിനെത്തിയ അമിത് ഷായുടെ ഉച്ചഭക്ഷണം റിക്ഷാ തൊഴിലാളിയായ ശിശിർ സനയുടെ വീട്ടിൽ നിന്നായിരുന്നു. ദോംജുർ സ്വദേശിയായ ശിശിർ ബിജെപി അനുഭാവി കൂടിയാണ്. ശിശിറിന്റെ ഭാര്യയുണ്ടാക്കിയ ചോറും, ദാലും, സാലഡും ആയിരുന്നു ഭക്ഷണം. അവിടവിടെയായി ഭിത്തി അടർന്നു തുടങ്ങിയ വീട്ടിൽ തറയിൽ തുണി വിരിച്ചിരുന്നായിരുന്നു അമിത് ഷായും നേതാക്കളും ഭക്ഷണം പങ്കിട്ടത്. വിശേഷങ്ങൾ ചോദിച്ച് നല്ല ആതിഥേയനായി ശിശിറും ഒപ്പം കൂടി.
ബിജെപി സ്ഥാനാർത്ഥി രജീബ് ബാനർജിയ്ക്ക് വേണ്ടിയായിരുന്നു അമിത് ഷാ സിംഗൂറിൽ പ്രചാരണത്തിന് എത്തിയത്. ശിശിറിന്റെ വീട്ടിൽ ഇരുന്ന് നേതാക്കൾക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അമിത് ഷാ ട്വീറ്റ് ചെയ്തു. മറക്കാനാകാത്ത ആതിഥ്യം ഒരുക്കിയതിനും രുചികരമായ ഭക്ഷണം നൽകിയതിനും കുടുംബത്തോട് അമിത് ഷാ ട്വിറ്ററിൽ നന്ദി പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ഒപ്പം ചിത്രങ്ങൾ എടുത്ത ശേഷമാണ് അമിത് ഷാ മടങ്ങിയത്.
ദോംജുറിൽ നടന്ന റോഡ് ഷോയിൽ ഉൾപ്പെടെ അമിത് ഷാ പങ്കെടുത്തിരുന്നു. നേരത്തെയും ബംഗാളിലെ പ്രചാരണത്തിനിടെ കർഷകരുടെ വീട്ടിൽ നിന്നുൾപ്പെടെ അമിത് ഷാ ഭക്ഷണം കഴിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഭക്ഷണത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന അമിത് ഷാ ആളുകളിലെ ഉത്സാഹവും ആവേശവും കാണുമ്പോൾ രജീബ് ബാനർജി ജയിക്കുമെന്ന് ഉറപ്പാണെന്നും പ്രതികരിച്ചു. മമതാ ബാനർജിയുടെ പ്രസംഗങ്ങളും പെരുമാറ്റവും അവരുടെ നിരാശയാണ് സൂചിപ്പിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments