ന്യൂഡൽഹി: സാങ്കേതിക രംഗത്ത് ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ മേധാവിത്വം ഗൗരവമായി കാണണമെന്ന് സംയുക്ത സേനാ മേധാവി ജനറൽ വിപിൻ റാവത്ത്. ഇന്ത്യയിൽ സൈബർ ആക്രമണം നടത്താനുളള ചൈനയുടെ ശേഷിയെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ടെക്നോളജയിൽ ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ് ചൈനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ചൈനയുമായുളള അന്തരം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു സംവാദ പരിപാടിയുടെ ഭാഗമായി ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെയും ഭാവിയിലെയും വെല്ലുവിളി നേരിടാൻ സായുധസേനയെ പരുവപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പരിപാടി. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണങ്ങളുടെ ആയുസ് കുറയ്ക്കാൻ പ്രതിരോധ വിദഗ്ധർ സദാ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ആക്രമണങ്ങൾ പ്രതിരോധിക്കാനുളള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഇന്ത്യ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും മൂന്ന് തലത്തിലാണ്. കരസേനയെക്കാൾ നാവികസേനയും വായുസേനയും ഏറെ മുൻപിലാണ്. ഇത്തരം ആക്രമണങ്ങൾ പ്രതിരോധിക്കണമെങ്കിൽ ചൈനയുടെ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതൽ അറിയണം. സൗഹൃദത്തിലിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഉൾപ്പെടെ ഇന്ത്യ ഇക്കാര്യത്തിൽ തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments