ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ബഹ്റിൻ. മരുന്ന് നിർമ്മാണ കേന്ദ്രത്തിനൊപ്പം വാക്സിൻ ഉത്പാദക കേന്ദ്രം കൂടി സ്ഥാപിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ വിവിധ തുറകളിലുള്ളവരുമായി കൂടിയാലോചിച്ച് തുടർ ചർച്ചകൾക്ക് അവസരം ഒരുക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകി.
പ്രതിരോധ , സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇന്ത്യയും ബഹ്റിനും തീരുമാനിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യ ബഹ്റിൻ ഹൈ ജോയിന്റ് കമ്മീഷൻ യോഗത്തിലാണ് തീരുമാനങ്ങൾ. ഇതിന് പുറമേ സമുദ്ര സുരക്ഷ, കള്ളക്കടത്ത് തടയൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മുടങ്ങാതെ ആശയവിനിമയം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും ബഹ്റിൻ വിദേശകാര്യമന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമാണ് യോഗത്തിന് സംയുക്ത ആദ്ധ്യക്ഷം വഹിച്ചത്. സെെബർ സുരക്ഷ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് സുരക്ഷാ സഹകരണം വ്യാപിപ്പിക്കും.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ അപലപിക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇരു കൂട്ടരും വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ തീവ്രവാദം ഉപയോഗിക്കുന്നതിൽ നിന്നും എല്ലാ രാജ്യങ്ങളും പിൻമാറണമെന്നും അത്തരം നീക്കങ്ങൾ തള്ളിക്കളയണമെന്നും ഇരുകൂട്ടരും അഭ്യർത്ഥിച്ചു.
Comments