കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. സംഭവ ദിവസം പിടിയിലായ സിപിഎം പ്രവർത്തകൻ ഷിനോസിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം തലശ്ശേരി എസിപി വി സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസിൽ അന്വേഷണം തുടരുകയാണ്.
യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നേരിട്ട് പങ്കുള്ള 11 പേരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഇതുകൂടാതെ കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. സിപിഎം സംഘം ഗൂഢാലോചന നടത്തിയ ശേഷമാണ് മുഹസിനെ തേടിയെത്തിയത്. ഇവരുടെ ലക്ഷ്യം മുഹ്സിനായിരുന്നു. മുഹ്സിൻ ആക്രമിക്കപ്പെടുന്നതിനിടെ രക്ഷിക്കാൻ എത്തിയപ്പോഴാണ് സഹോദരനായ മൻസൂറിനെ ബോംബെറിഞ്ഞ് അക്രമിസംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ പ്രതികൾ ഒളിവിൽ കഴിയാനുള്ള സാധ്യതയും ഏറെയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചൊക്ലി സിഐ കെ സി സുഭാഷ് ബാബുവും അന്വേഷണ സംഘത്തിലുണ്ട്.
Comments