മുംബൈ: മഹാരാഷ്ട്രയിൽ ഏപ്രിൽ അവസാനത്തോടെ കൊറോണ രോഗികളുടെ എണ്ണം 11 ലക്ഷം കടന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്ച വരുത്തിയാൻ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പ് നൽകി. അതിനിടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം നിലവിൽ കൂടുതലാണ്. കൂടാതെ രാജ്യത്ത് ആകെ രോഗികൾ 11 ലക്ഷത്തിൽ താഴെയാണ്. എന്നാൽ മഹാരാഷ്ട്രയിൽ രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ സംസ്ഥാനത്ത് മാത്രം 11 ലക്ഷം രോഗികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കൂടാതെ ആശുപത്രികൾ നിറയാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിലെ ഐസിയുകൾ 61 ശതമാനവും രോഗികളെക്കൊണ്ട് നിറയുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ആശുപത്രികളിൽ 34 ശതമാനം വെന്റിലേറ്ററുകളും ഉപയോഗത്തിലാണ്. കൊറോണയുടെ തുടക്കത്തിൽ മഹാരാഷ്ട്രയിൽ രണ്ട് ഐസൊലേഷൻ വാർഡുകളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ 4000 സെന്ററുകളിലായി 3.7 ലക്ഷം കിടക്കകളാണ് ഉള്ളത്. രോഗികൾ ഇത്തരത്തിൽ ഉയരുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിഭാഗം.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 59,907പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 31,73,261 രോഗികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന് രോഗികൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗണും രാത്രികാല കർഫ്യൂവും സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments