ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ധുവിന് പങ്കില്ലെന്ന് അഭിഭാഷകൻ. കേസിൽ സിദ്ധുവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ഡൽഹി കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രതിഷേധക്കാരുമായി ദീപ് സിദ്ധുവിന് പങ്കില്ലെന്നും അവരെ പിന്തുണച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമാണ് സിദ്ധു ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എല്ലാ തെറ്റുകളും കുറ്റകരമല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ദീപ് സിദ്ധു പ്രതിഷേധ സംഘടനയിലുളള ആളല്ല. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സംഘർഷം നടത്തിയത് പ്രതിഷേധക്കാരാണ്. ഇവരുമായി സിദ്ധുവിന് ബന്ധമില്ല. ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ സിദ്ധു ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഏപ്രിൽ 12 ലേയ്ക്ക് മാറ്റി.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ട്രാക്ടർ റാലിയുടെ മറവിൽ കലാപം അഴിച്ചുവിട്ട സംഭവത്തിൽ ഫെബ്രുവരി 9 നാണ് ദീപ് സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിൽ നിരവധി വീഡിയോകളും ഇയാൾ പങ്കുവെച്ചിരുന്നു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ അവിടെ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും മറ്റ് സംഘടന് നേതാക്കൾ തന്നെ കബളിപ്പിച്ചുവെന്നും നേരത്തെ ദീപ് സിദ്ധു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
Comments