റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ പിടിയിലായ സിആർപിഎഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ. ജവാനെ മോചിപ്പിക്കാൻ മദ്ധ്യസ്ഥനെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആരാകും മദ്ധ്യസ്ഥൻ എന്നത് സംബന്ധിച്ചും ജവാനെ പാർപ്പിച്ചിരിക്കുന്ന മേഖലയും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ജവാനെ മോചിപ്പിക്കാനായുള്ള ചർച്ചയ്ക്ക് ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്നും സൂചനയുണ്ട്.
ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച് ഭീകരരുമായി ചർച്ച നടത്തും. കഴിഞ്ഞ ശനിയാഴ്ച ബസ്തർ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൻഹാസിൻ ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ജവാനെ ഉപദ്രവിച്ചിട്ടില്ലെന്നും മോചനത്തിനായുള്ള ചർച്ചയ്ക്കായി മദ്ധ്യസ്ഥരെ നിയോഗിക്കണമെന്നും ഭീകരർ ആവശ്യപ്പെട്ടിരുന്നു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മൻഹാസിന്റെ തിരിച്ചുവരവിനായി സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിക്കുന്ന ചിത്രത്തോട് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. മൻഹാസിന്റെ മോചനത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്നലെ ജമ്മു പൂഞ്ച് ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.
Comments