കൊച്ചി : കോറോണ ബാധിച്ചപ്പോൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് മാദ്ധ്യമ പ്രവർത്തകൻ. മീഡിയ വൺ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ മാദ്ധ്യമപ്രവർത്തകനായ യു ഷൈജുവാണ് തന്റെ ദുരനുഭവം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. തനിക്ക് കൊറോണ പിടിപെട്ട് അവശ നിലയിലായപ്പോഴും എന്ത് ചെയ്യണമെന്ന് അറിയില്ല എന്നതായിരുന്നു ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കിട്ടിയ മറുപടിയെന്നും ഉദ്യോഗസ്ഥരും ആപ്പീസർമാരും ഉണ്ടെങ്കിൽ ആരോഗ്യ കേരളം നമ്പർ വൺ ആകും ഷൈജു തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.
ഷൈജുവിന്റെ കുറിപ്പ് ഇങ്ങനെ :-
തെരഞ്ഞെടുപ്പ് വാർത്താ റിപ്പോർട്ടിംഗിനിടെ തിരുവനന്തപുരത്ത് നിന്ന് എന്റെ ഒരു ചെക്കപ്പിനായി ലീവ് എടുത്ത് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തി പരിശോധനകൾ പൂർത്തിയാക്കി വീട്ടിലെത്തി. രാത്രിയോടെ പനി ബാധിച്ചു. ഉടനേ അടുത്തുള്ള ക്ലിനിക്കിൽ പോയി ചികിത്സ തേടി രാവിലെ ആയതോടെ പനി മാറി. എന്നാൽ അടുത്ത ദിവസം കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഒന്നാം തീയതി വ്യാഴാഴ്ച വീണ്ടും പനി കാണിച്ചതോടെ ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിലെത്തി ആൻ്റിജൻ പരിശോധനയിൽ Covid 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഹുദാ ആശുപത്രി തന്നെ ആരോഗ്യ വിഭാഗത്തെ നേരിട്ട് അറിയിച്ചു. അവർ പറയുന്നത് പാലിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ഉടനെ എനിക്ക് കോൾ വരികയും വീട്ടിൽ പോകാൻ നിർദ്ദേശം വരികയും ചെയ്തു.
എന്നാൽ എന്റെ വീടു നിൽക്കുന്ന കായംകുളത്തെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് ആശുപത്രി സഹായം വേണമെന്ന് ആവശ്യപ്പെട്ടു. പ്രമേഹബാധിതൻ, ആറ് മാസങ്ങൾക്ക് മുൻപ് സാരമായ സർജറിയും, റേഡിയേഷനും കഴിഞ്ഞയാളെന്ന നിലയിൽ എന്റെ ആശങ്ക അറിയിച്ചു. കായംകുളത്ത് ഇങ്ങനെ ഒരു കേസ് കിട്ടിയാൽ എന്ത് ചെയ്യണമെന്ന് അവർക്കറിയില്ല പോലും ഇപ്പോൾ. കൈ മലർത്തലോട് മലർത്തൽ നാളെയാവട്ടെ നോക്കാം എന്നൊക്കെ ഒഴുക്കൻ മറുപടി. ഞാൻ കുഴഞ്ഞു തുടങ്ങി സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ. രാത്രി ആയതോടെ തീരെ അവശനായി. ആശാ വർക്കർ പറഞ്ഞ്, വിവരമറിഞ്ഞ് എന്റെ വാർഡ് മെമ്പർ സുഹൃത്ത് അൻഷാദ് വാഹിദ് എന്റെ ബന്ധു സലീം കടേശ്ശേരിയുമായി വീട്ടിലെത്തി, ആംബുലൻസുമായി വീട്ടിലെത്തി നിബന്ധിച്ചു ചെങ്ങന്നൂർ മുളക്കുഴ സെൻ്റ് ജോർജ് ആശുപത്രിയിലെ സെൻ്ററിലേക്ക് മാറ്റി. സത്യത്തിൽ ആ സഹായം മറക്കാനാവാത്തതാണ്.
രാത്രി പത്തര മണി കഴിഞ്ഞു ചെങ്ങന്നൂരിൽ എത്തി പരിശോധനകൾ നടത്തി കിടക്കാൻ ഒരുങ്ങുമ്പോൾ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടു ഉടൻ ഇസിജി പരിശോധന നടത്തി ചെറിയ വ്യത്യാസം കണ്ടെത്തി ഉടൻ എന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി .കൊണ്ടുപോയ സർക്കാർ വക ആംബുലൻസിന്റെ കാര്യം വർണിച്ചാൽ തീരില്ല. ആ അവസ്ഥയിൽ പറക്കും തളികയിൽ അക്ഷരാർഥത്തിൽ ജീവൻ പണയം വച്ച് പറന്നാണ് ഒരു വിധത്തിൽ മെഡിക്കൽ കോളജിൽ എത്തി. വീണ്ടും ഇസിജി, X Ray , സ്കാനിംഗ്, രക്ത പരിശോധനകൾ ( മികച്ച ഇടപെടലുകൾ ) ഒടുവിൽ ഹൃദയത്തിൽ ചെറിയ പ്രയാസം സംഭവിച്ചതായി കണ്ടെത്തി അതിനുള്ള ചികിത്സ ആരംഭിച്ചു.
നാല് ദിവസം കഴിഞ്ഞപ്പോൾ ആലപ്പുഴ ഡിഎം ഒ ഓഫീസിൽ നിന്ന് വിളി വരുന്നു, എങ്ങനുണ്ട്, എവിടെ എന്നൊക്കെയുള്ള കുശലാന്വേഷണം നടത്തി, ആണോ?? എന്ന നിർവികാര മറുപടിയിൽ തീർത്തു, തൊട്ടടുത്ത ദിവസം വീണ്ടും ഡിഎംഒ ഓഫീസിൽ നിന്ന് മറ്റൊരാൾ വിളിക്കുന്നു, എന്നെ കളിയാക്കാൻ വിളിച്ചതായാണ് എനിക്ക് തോന്നിയത് ഞാനത് നേരിട്ട് പങ്കു വക്കുകയും ചെയ്തു. അവരും ഫോൺ വച്ച് സായൂജ്യരായി.
അല്ല ടീച്ചർ ഇതാണോ ആരോഗ്യ വകുപ്പിന് അങ്ങ് നൽകി കൊണ്ടിരിക്കുന്ന നിർദ്ദേശം. ഞാൻ തന്നെ ടീച്ചറുമായി എത്ര തവണ സംസാരിച്ച് വാർത്ത ചെയ്ത സംഭവം ഉണ്ടായി. അപ്പോഴൊക്കെ ഒരു ടീം വർക്കിന്റെ വിജയത്തെ കുറിച്ച് ടീച്ചർ വാചാലമാകുമായിരുന്നു. ആ തലക്കെട്ട് നൽകി ഞാൻ മാധ്യമം കുടുംബം മാസികയിൽ അഭിമുഖം നൽകുകയും ചെയ്തു. പക്ഷെ എന്റെ അനുഭവം തീർത്തും വേദന നൽകുന്നതായി. കായംകുളത്തെ HI ക്കും , ആലപ്പുഴ DMOക്കും അവരുടെ ഓഫീസിനും ഇത്രയേ ഉത്തരവാദിത്വമുള്ളോ? ഫോൺ വിളിച്ച് കുശലാന്വഷണം നടത്താൻ (അതും രോഗി പരമാവധി അവശനായി കഴിയുമ്പോൾ) ഏതെങ്കിലും ടെലിഫോൺ കമ്പനിയെ ഏൽപിച്ചാൽ പോരെ. ഈ രണ്ട് ഓഫീസിനും ഓഫീസർമാർക്കും ജീവനക്കാർക്കുമെതിരെ നടപടി വേണം.
അപകട നില തരണം ചെയ്ത ഞാൻ ഇപ്പോൾ ചെങ്ങന്നൂർ സെൻ്ററിൽ തിരികെയെത്തി. പ്രയാസങ്ങൾ ചെറുതായാണെങ്കിലും ഇവിടെ തുടരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെയും, ചെങ്ങന്നൂർ സെൻ്ററിലെയും ഡോക്ടർമാർ മുതൽ തൂപ്പുകാർവരെ നൽകിയ നൽകുന്ന സേവനത്തിന് ബിഗ് സല്യൂട്ട്. മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സമ്മറിയിൽ അടുത്ത കോവിഡ് പരിശോധന ഇന്ന് (8/4/21) എന്നാണ് എന്നാൽ 10 ദിവസം കഴിഞ്ഞാണ് പരിശോധനയെന്ന് ചെങ്ങന്നൂർ സെൻ്റർ. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൽ അവ്യക്തയുണ്ടോ.??
ഏതായാലും മേൽവിവരിച്ച ഉദ്യോഗസ്ഥരും ആപ്പീസർമാരും ഉണ്ടെങ്കിൽ ആരോഗ്യ കേരളം നമ്പർ വൺ ആകും.
Comments