കൊച്ചി: ഓൺലൈൻ റമ്മി കമ്പനികൾക്ക് തിരിച്ചടി. റമ്മി കളിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. സർക്കാരിനോട് വിശദമായ മറുപടി നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23നായിരുന്നു റമ്മികളി നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ചൂതാട്ട നിരോധന നിയമപ്രകാരമാണ് ഓൺലൈൻ റമ്മികളിയ്ക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ഗെയിമിംഗ് ആക്ടിലായിരുന്നു സർക്കാർ ഭേദഗതി വരുത്തിയത്. പണം വെച്ചുള്ള ഓൺലൈൻ റമ്മികളിയെക്കൂടി മറ്റ് ചൂതാട്ടത്തിനൊപ്പം ഉൾപ്പെടുത്തിയതായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേർ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റമ്മികളിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഓൺലൈൻ റമ്മി കളിച്ച് പണവും ജീവിതവും നഷ്ടമായവർ സംസ്ഥാനത്ത് നിരവധിയാണ്. കളി കൈവിട്ടപ്പോൾ ചിലർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. എന്നാൽ റമ്മി ചൂതാട്ട നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ പോലീസിന് കമ്പനികൾക്കെതിരെ നിയമനടപടി സാദ്ധ്യമായിരുന്നില്ല. ഈ തടസ്സമായിരുന്നു സർക്കാർ വിജ്ഞാപനം പുറത്തിറക്കിയതോടെ നീങ്ങിയത്. ഓൺലൈൻ റമ്മികളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു.
Comments