മുംബൈ : മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് തിരിച്ചടി. കോഴ ആരോപണത്തിൽ സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സർക്കാരും, അനിൽ ദേശ്മുഖുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എസ്.കെ കൗൾ ആണ് ഹർജി പരിഗണിച്ചത്. ആഭ്യന്തര മന്ത്രിയും, സംസ്ഥാന പോലീസ് കമ്മീഷണറും ഉൾപ്പെട്ട കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനം ഒഴിയുന്നതുവരെ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ആരോപണത്തിന്റെ സ്വഭാവവും, ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെയും പരിഗണിക്കുമ്പോൾ സംഭവതത്തിൽ സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുൻ സംസ്ഥാന പോലീസ് മേധാവി പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് അനിൽ ദേശ്മുഖിനെതിരെ മുംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നാലെ ദേശ്മുഖ് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് അനിൽ ദേശ്മുഖിനായി കോടതിയിൽ ഹാജരായത്.
Comments