ഭോപ്പാൽ : കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല ലോക്ഡൗൺ പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. നാളെ മുതൽ തിങ്കളാഴ്ച വരെ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താണ് തീരുമാനം.
ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പുമായി നടത്തുന്ന ചർച്ചയിൽ നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കൊറോണ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ നിരന്തരം സാനിറ്റൈസ് ചെയ്യുകയും വേണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ അറിയിച്ചു. കൊറോണ ബാധിക്കാതെ കഴിയുന്നതാണ് ഈ കാലത്തെ ഏറ്റവും മികച്ച സേവനമെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘകാലം ലോക്ഡൗൺ ഏർപ്പെടുത്താൻ താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെറിയ മാറ്റം വരുത്താൻ വേണ്ടിയാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4000 ത്തിൽ അധികം കേസുകളാണ് മദ്ധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ഇൻഡോറിലും ഭോപ്പാലിലും പ്രതിദിനം രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇൻഡോറിൽ 866 കേസുകളും ഭോപ്പാലിൽ 618 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
Comments