കണ്ണൂർ : മൻസൂർ വധത്തിന് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രവർത്തകർ ചൊക്ലി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൊല്ലപ്പെട്ട മൻസൂറിന്റെ വിലാപയാത്രയ്ക്ക് ശേഷം സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് ചൊക്ലി പോലീസ് 14 ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
ചൊക്ലി പോലീസ് സ്റ്റേഷനിലും തലശ്ശേരി പെരിങ്ങത്തൂർ റോഡിലുമാണ് പ്രവർത്തകർ ഉപരോധം നടത്തിയത്. പ്രതികളായ ലീഗ് പ്രവർത്തകരെ കോടതിയിലേയ്ക്ക് കൊണ്ടുപോകുന്ന വാഹനം പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ സമ്മതിച്ചില്ല. തുടർന്ന് ഉപരോധം അവസാനിച്ച ശേഷമാണ് പാർട്ടി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
പോലീസ് സ്റ്റേഷനിൽ വെച്ച് തങ്ങളെ പോലീസ് മർദ്ദിച്ചെന്ന് പ്രതികളിലൊരാൾ മൊഴി നൽകി. തല പൊട്ടിയിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല എന്നാണ് ഇയാൾ പറഞ്ഞത്.
Comments