അമ്പലപ്പുഴ: തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ ആനയുടെ പാപ്പാൻമാരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. പ്രദീപ്, അനിയപ്പൻ എന്നിവരെയാണ് സസ്പെൻഡ്് ചെയ്തത്. ഭക്തരുടെയും ആനപ്രേമികളുടെയും മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തെ തുടർന്നാണ് നടപടി. പ്രദീപിനെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് ഉറപ്പു നൽകി. നാളെ ദേവസ്വം ബോർഡ് യോഗം ചേരും. ആനയുടെ ചികിത്സയിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി. ആന ചരിഞ്ഞ ശേഷവും ക്ഷേത്രത്തിൽ പൂജ തുടർന്നതും വിജയകൃഷ്ണന് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതും ചൂണ്ടിക്കാട്ടി രാവിലെ മുതൽ പ്രതിഷേധം നടന്നിരുന്നു. പോലീസ് ഇടപെട്ടാണ് പലപ്പോഴും ഭക്തരെ ശാന്തരാക്കിയത്.
ഇതിനിടെ സ്ഥലത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന് നേരെയും ഭക്തർ രോഷാകുലരായി. ഒടുവിൽ ഭക്തരുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുകയായിരുന്നു.
പാപ്പാന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ വിജയകൃഷ്ണനെ ഇത് കണക്കാക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് എഴുന്നളളത്തിനായി കൊണ്ടുപോകുകയായിരുന്നു. ആനയ്ക്ക് ചികിത്സ നൽകണമെന്ന് ഭക്തരും ആനപ്രേമിസംഘങ്ങളും പലപ്പോഴും ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഗൗരവത്തിൽ എടുത്തില്ല. ഇതാണ് ഭക്തരെ പ്രകോപിപ്പിച്ചത്.
ജനുവരിയിൽ അമ്പലപ്പുഴയിൽ നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ അടുത്തിടെയാണ് തിരികെ എത്തിച്ചത്. അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഗുരുതര മുറിവുകളോടെ ഹരിപ്പാട് നിന്നും ആനയെ തിരികെ അമ്പലപ്പുഴയിൽ എത്തിച്ചത്.
Comments