അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായിരുന്ന അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞതിന് പിന്നിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പടെ എല്ലാവരും കുറ്റക്കാരെന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണി. ആനയ്ക്ക് ചികിത്സ നൽകാൻ ഉള്ള നടപടിയല്ല ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചതെന്നും മറിച്ചു രാഷ്ട്രീയ മേലാളൻമാരുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിച്ച് അതിനൊപ്പം നിൽക്കുകയായിരുന്നുവെന്നും അനൂപ് ആന്റണി കുറ്റപ്പെടുത്തി. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പടെ എല്ലാവരെയും പ്രതികൾ ആക്കി പോലീസ് കേസ് എടുക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
ആനയെ ക്രൂരമായി കൊന്നത് ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡെപ്യൂട്ടി കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരോട് നിരവധി തവണ വിജയകൃഷ്ണന്റെ ചികിത്സാകാര്യത്തിൽ പൗരസമിതി മീറ്റിംഗ് വിളിക്കണമെന്നും ചികിത്സയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ജനങ്ങളെ ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ അതിന് തയ്യാറായിരുന്നില്ലെന്ന് അനൂപ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പകരം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികളെയും നേതാക്കളെയും വിളിച്ച് രാഷ്ട്രീയ മീറ്റിംങ്ങ് നടത്തുകയായിരുന്നു ദേവസ്വം അധികൃതർ ചെയ്തത്. രാഷ്ട്രീയ മീറ്റിംഗ് വേണ്ടെന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ താൻ പിൻമാറി. വിജയകൃഷ്ണന് കൃത്യമായുള്ള ചികിത്സ ലഭിച്ചിട്ടില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെയാണ് ആന ചരിഞ്ഞത്. ആനയെ തിരിച്ചു അമ്പലപ്പുഴക്ക് കൊണ്ടു വരാൻ പോലും ആദ്യം തയ്യാറായിരുന്നില്ലെന്ന് അനൂപ് ആന്റണി ചൂണ്ടിക്കാട്ടി. വിജയകൃഷ്ണന് സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും അനൂപ് ആന്റണി പറഞ്ഞു.
ജനുവരിയിൽ അമ്പലപ്പുഴയിൽ നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ അടുത്തിടെയാണ് തിരികെ എത്തിച്ചത്. അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഗുരുതര മുറിവുകളോടെ ഹരിപ്പാട് നിന്നും ആനയെ തിരികെ അമ്പലപ്പുഴയിൽ എത്തിച്ചത്. പാപ്പാന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ വിജയകൃഷ്ണനെ ഇത് കണക്കാക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് എഴുന്നളളത്തിനായി കൊണ്ടുപോകുകയായിരുന്നു.
Comments