ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചർച്ചയിൽ വാക്സിനേഷന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. 45 വയസിന് മുകളിലുളള എല്ലാവർക്കും വാക്സിൻ നൽകിയെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹ്യ പരിഷ്കർത്താവായിരുന്ന ജ്യോതിബ ഫൂലെയുടെയും ഭരണഘടനാശിൽപി ബാബാ സാഹെബ് അംബേദ്ക്കറുടെയും ജൻമവാർഷിക ദിനങ്ങളിൽ വാക്സിൻ ഫെസ്റ്റിവൽ നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണയെ നേരിടാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ കേന്ദ്ര ആഭ്യന്തരമന്ത്രി യോഗത്തിൽ വിശദീകരിച്ചു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറിയും യോഗത്തിൽ വിശദീകരണം നൽകി.
നിലവിൽ രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യസെക്രട്ടറി വിശദീകരിച്ചു. ഈ സംസ്ഥാനങ്ങളിൽ പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചു വരികയാണന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്സിൻ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും വിശദാംശങ്ങളും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് ഈ മൂന്ന് മന്ത്രങ്ങളാണ് കൊറോണയെ നേരിടാൻ ഏറ്റവും ഫലപ്രദമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാനങ്ങൾ ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വെല്ലുവിളികൾ ഉണ്ടെങ്കിലും ആദ്യഘട്ടം കൊറോണയെ നേരിട്ട അനുഭവസമ്പത്ത് നമുക്കുണ്ട്. പരിചയസമ്പന്നരായ ആരോഗ്യവിദഗ്ധരും വാക്സിനും ഉളളതിനാൽ ഈ സ്ഥിതിയെ മറികടക്കാനാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments