റമദാൻ ഷോപ്പിംഗ് പരമാവധി ഓൺലൈനാക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പും പൊതു ആരോഗ്യ കേന്ദ്രവും അത്യാഹിത ദുരന്ത നിവാരണ വകുപ്പും പൊതുജനങ്ങളോടാവശ്യപ്പെട്ടു. തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലും ആളുകൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും സന്ദർശനം നടത്തുന്നത് ഒഴിവാക്കണം. ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണപദാർത്ഥങ്ങളോ സമ്മാനങ്ങളോ കൈമാറുന്നതിനും വിലക്കുണ്ട്. റംസാൻ രാത്രികാല ഒത്തുകൂടലുകൾക്കും മജ്ലിസുകൾക്കും വിലക്കുണ്ട്. എല്ലാ കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയതായും വകുപ്പ് അറിയിച്ചു. സാധനങ്ങൾ വാങ്ങാൻ ഒരു കുടുംബത്തിലെ മുഴുവൻ ആളുകളും ഒന്നിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. നിർബന്ധമെങ്കിൽ കുടുംബത്തിലെ ഒരാൾ പോയി സാധനങ്ങൾ വാങ്ങണം. ഷോപ്പിംഗ് മാളുകളിലെ ട്രോളിയുടെ കൈപ്പിടികളും മറ്റും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. പഴം പച്ചക്കറികൾ കൃത്യതയോടെ വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവു. പണ ഇടപാടുകൾ പരമാവധി കറൻസി രഹിത ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തണം. മുതിർന്ന ആളുകളും ഗുരുതര അസുഖങ്ങളുള്ളവരും ഒത്തുചേരലുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണം. കൊറോണ ബാധിതർ റംസാൻ വ്രതമെടുക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. കുടുംബാംഗങ്ങൾ തമ്മിൽ ഒത്തുചേർന്നുള്ള ഇഫ്താർ സംഗമങ്ങൾക്ക് മാത്രമാണ് അനുമതി. എന്നാൽ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിന് അനുമതിയില്ല. അംഗീകൃത സംവിധാനങ്ങൾ വഴി മാത്രമേ ഇഫ്താർ ഭക്ഷണ വിതരണത്തിന് അനുമതിയുള്ളു. 30 മിനിറ്റിൽ കൂടുതൽ പള്ളികളിലെ പ്രാർത്ഥനകളിൽ പുരുഷന്മാർ ചിലവഴിക്കരുത്. സക്കാത്ത് അംഗീകൃത സന്നദ്ധ സംഘടനകളിലൂടെ മാത്രം നൽകുക. ഖുർആൻ പാരായണം ഓൺലൈനായി നടത്തണം. റംസാൻ ആശംസകൾ പങ്കുവെക്കുന്നതും നേരിട്ടാവരുത്, ഓൺലൈനായി നടത്തണം.
Comments