ഒമാനിൽ സന്ദർശക വിസക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിൽ, സന്ദർശന, എക്സ്പ്രസ് വിസകളടക്കം അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുമുണ്ട്.ഇതിനകം തൊഴിൽ,ഫാമിലി ജോയിനിങ് വിസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ സ്റ്റാമ്പ് ചെയ്യാത്തവർക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ തടസ്സങ്ങളില്ല.ഏപ്രിൽ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റിയോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.ഇതേ തുടർന്ന് പുതുതായി വിസലഭിച്ചവർക്ക് വരാൻ സാധിക്കുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.അതേസമയം പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലുള്ള പ്രവേശന വിലക്ക് നിലനിൽക്കും. സുഡാൻ, ലബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഘാന, ഗിനിയ, സിയറ ലിയോൺ, ഇതോപ്യ എന്നീ രാജ്യക്കാർക്കാണ് വിലക്ക്. ഒമാനിൽ വരുന്നതിന് 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ബാധകമായിരിക്കും.
Comments