കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ കാഴ്ചയില്ലാത്തവരായി അഭിനയിച്ച് സേവ് ദ ഡേറ്റ് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വിമർശനം. മുണ്ടക്കയം സ്വദേശിയായ മനുവിന്റേയും ജിൻസിയുടേയും സേവ് ദ ഡേറ്റ് വീഡിയോയാണ് സൈബർ ലോകത്ത് വിമർശനങ്ങൾക്ക് ഇടയാക്കിയത്. കണ്ണുനനയിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ശരിക്കും കാഴ്ച നഷ്ടപ്പെട്ടവരാണെന്ന് ധരിച്ച് സോഷ്യൽ മീഡിയ ആദ്യം ഈ ദൃശ്യങ്ങളും ചിത്രങ്ങളും ഏറ്റെടുത്തിരുന്നു. എന്നാൽ പിന്നീടാണ് അഭിനയമായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഇതോടെ വിമർശനങ്ങളും തലപൊക്കി.
ആത്രേയ വെഡ്ഡിംഗ് സ്റ്റോറീസിനുവേണ്ടി ജിബിൻ ജോയ് ആണ് സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്. ഇരുവർക്കും കണ്ണ് കാണുവാൻ സാധിക്കുമെന്നും സേവ് ദ ഡേറ്റിന് വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു ഷൂട്ട് ഒരുക്കിയതെന്നും ജിബിൻ വ്യക്തമാക്കി. ശബ്ദത്തിന്റേയും സ്പർശത്തിന്റേയും സഹായത്തോടെ പ്രണയം പങ്കിടുന്ന കാഴ്ച വൈകല്യമുള്ളവരെ വച്ച് ഷോർട്ട് ഫിലിം ചെയ്യാൻ ജിബിൻ പദ്ധതിയിട്ടിരുന്നു. ആ ആശയമാണ് സേവ് ദ ഡേറ്റായത്. അവരും പറക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് സേവ് ദ ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മനു മാവേലി സ്റ്റോറിൽ സെയിൽസ്മാനും ജിൻസി നഴ്സുമാണ്. ഏപ്രിൽ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. സേവ് ദ ഡേറ്റ് ചെയ്യണമെന്ന ആശയവുമായി മനുവാണ് ജിബിന്റെ അടുത്ത് എത്തുന്നത്. ജിബിന്റെ ആശയം മനുവിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ജിൻസിയും സമ്മതം മൂളിയതോടെയാണ് ഇത് യാഥാർത്ഥ്യമായതെന്ന് ജിബിൻ പറയുന്നു. ഇരുവരും കണ്ണിൽ ലെൻസ് വച്ചാണ് അഭിനയിച്ചത്.
കാഴ്ചവൈകല്യമുളള ഒട്ടേറെ പേരുടെ ഉപജീവനമാർഗമായ ലോട്ടറി വിൽപന ഉൾപ്പെടെ സേവ് ദ ഡേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. കണ്ണ് കാണാത്ത രണ്ടുപേർ ലോട്ടറി ടിക്കറ്റ് ജീവിക്കുന്നു. അവരുടെ സ്നേഹമാണ് ഷൂട്ടിന്റെ ആശയം. ഇതൊക്കെയാണ് വിമർശനത്തിന് ഇടയാക്കിയത്. കമന്റുകളിലൂടെയും മറ്റും പലരും ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വൈറ്റിലയിലായിരുന്നു ചിത്രീകരണം. വീഡിയോയും ചിത്രങ്ങളും നിരവധി പേരാണ് ഇതിനോടകം കണ്ടത്.
ഇവർ അന്ധരല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. ആശയം നല്ലതാണെങ്കിലും ഇത്രയും വേണ്ടിയിരുന്നില്ലെന്നും കമന്റുകൾ ഉയരുന്നു. എന്നാൽ കാഴ്ചയില്ലാത്തവരുടെ സേവ് ദ ഡേറ്റ് എങ്ങനെയായിരിക്കും എന്നത് തന്റെ ഭാവനയ്ക്ക് അനുസരിച്ച് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അല്ലാതെ ആരേയും വേദനിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ആഗ്രഹിച്ചിട്ടില്ലെന്ന് ജിബിൻ പറഞ്ഞു.
Comments