തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കൊറോണ സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ആരോഗ്യം തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ വിട്ടുവീഴ്ച ഇല്ലാതെ തുടരും. എല്ലാ ആശുപത്രികളിലും സൗകര്യം കൂട്ടുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊറോണ അവലോകന യോഗത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ ഷൈലജ. കൊറോണ പ്രതിരോധത്തിനായി വളരെ ശക്തമായ നടപടിക്രമങ്ങൾ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. ഏപ്രിൽ മാസത്തെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ എല്ലാ ആശുപത്രികളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. വാക്സിനേഷൻ വേഗത്തിലാക്കും. നിലവിൽ സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല. 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ മാസ് ക്യാംപെയ്ൻ നടത്തും. വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ അർഹരായ പരമാവധി ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments