ശ്രീനഗർ : തുടർച്ചയായ പോരാട്ടത്തിലൂടെ ഭീകര സംഘടനയായ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ ജമ്മു കശ്മീരിൽ നിന്നും തുടച്ച് നീക്കി സുരക്ഷാ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സംഘടനയിലെ അവശേഷിക്കുന്ന ഭീകരരെയും സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ഷോപിയാൻ പുൽവാമ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഇന്നലെ വൈകീട്ടോടെ ഷോപിയാനിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് പുൽവാമയിലെ ത്രാലിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകര കമാൻഡർ ഇംതിയാസ് ഷായെയും കൂട്ടാളിയെയും വധിച്ചതോടെ സംഘടനയിലെ മുഴുവൻ ഭീകരരെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു.
ഇരു മേഖലകളിലെയും ഏറ്റുമുട്ടൽ അവസാനിച്ചതായാണ് റിപ്പോർട്ട്.
ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.
ആഗോള ഭീകര സംഘടനയായ അൽഖ്വായ്ദയുടെ ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹ സംഘടനയാണ് അൻസർ ഖസ്വത്ത് ഉൽ- ഹിന്ദ്. 2019 ൽ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരൻ സാക്കിർ റഷീദ് ഭട്ടായിരുന്നു സംഘടനയ്ക്ക് ആരംഭമിട്ടത്. 2017 മുതലാണ് സംഘനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാൻ ആരംഭിച്ചത്. 2018 മുതൽ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ ഭീകരാക്രമണങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.
Comments