നാഗ്പൂർ: മഹാരാഷ്ട്രയിൽ കൊറോണ ഐസിയു വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം നാലായി. നാഗ്പൂരിലെ വാഡി ഏരിയയിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാത്രി 8.10 ഓടെ ഐസിയു വാർഡിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ആശുപത്രിയുടെ രണ്ടാം നിലയിലാണ് ഐസിയു വാർഡ്. ഐസിയുവിലെ എസി യൂണിറ്റിലാണ് ആദ്യം തീപടർന്നത്. കൂടുതൽ നിലകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ഫയർ ഓഫീസർ മേധാവി പറഞ്ഞു. ആശുപത്രിയിൽ നിന്ന് 27 രോഗികളെ നില വഷളായതിനെ തുടർന്ന് സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി.
നാഗ്പൂരിലെ തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഖേദം അറിയിച്ചു. ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ദുഖിതനാണെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും അവർ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്ക് ചേരുന്നതായി അമിത് ഷായും ട്വീറ്റ് ചെയ്തു.
Comments