വി എസ് സുനിൽ കുമാർ, പിണറായി സർക്കാരിൽ കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. സിപിഐയുടെ നാല് മന്ത്രിമാരിൽ ഒരാൾ. തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി.
വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് മർദ്ദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നീ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു സുനിൽ കുമാർ.
കൃഷിമന്ത്രി എന്ന നിലയിൽ, മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ വി എസ് സുനിൽ കുമാറിന് സാധിച്ചു. പച്ചക്കറി ചന്തകളുടെ വിപുലീകരണവും, നാടൻ കൃഷി രീതികളുടെ പ്രോത്സാഹനവും പട്ടികയിൽ മുൻനിരയിൽ. നാളികേരം ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം ചെയ്ത പദ്ധതിയാണ് കേരഗ്രാമം. തെങ്ങ് കൃഷിയുടെ പ്രധാന്യം മനസിലാക്കി ശാസ്ത്രീയമായ കൃഷി രീതിയിലൂടെ ഉൽപ്പാദനം വർദ്ധിക്കാൻ കർഷകർക്ക് നിരന്തരമായി പ്രോത്സാഹനം നൽകുകയും ചെയ്തു.
സിപിഐ ഇക്കുറി മൂന്ന് ടേം വ്യവസ്ഥ കർശ്ശനമാക്കിയതിനാൽ മാത്രം തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നയാളാണ് വി എസ് സുനിൽ കുമാർ. തൃശൂരിൽ സുനിൽ കുമാറല്ല മത്സരിക്കുന്നത് എങ്കിൽ സിപിഐക്ക് സീറ്റ് നഷ്ടപ്പെടും എന്ന് പറഞ്ഞവർ ഏറെ. തൃശൂരിന് സുനിൽ കുമാർ അത്രയും പ്രിയപ്പെട്ടവൻ. തോളിൽ കയ്യിട്ടും കുശലം പറഞ്ഞും ആർക്കൊപ്പവും സൗഹൃദം പങ്കിടുന്ന നാട്ടുകാരൻ.
തൃശൂരിലെ ജനസമ്മതി ജനനായകൻ തെരഞ്ഞെടുപ്പിൽ വി എസ് സുനിൽ കുമാറിന് വോട്ടായി മാറുമോ? പിണറായി സർക്കാരിലെ മികച്ച മന്ത്രിക്കുള്ള ജനനായകൻ പുരസ്ക്കാരം വി എസ് സുനിൽ കുമാറിനെ തേടിയെത്തുമോ? ഉത്തരത്തിനായി കാത്തിരിക്കാം.
Comments