ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖൻ, ധനകാര്യമന്ത്രി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനനം. രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് എസ്എഫ്ഐയിലൂടെ. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡനും സംസ്ഥാന പ്രസിഡന്റുമായി പ്രവർത്തിച്ചു. 1977 മുതൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ. 91ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി.
ആസൂത്രണ ബോർഡ് അംഗമായാണ് ഔദ്യോഗിക പദവിയിൽ എത്തിയത്. ജനകീയാസൂത്രണത്തിന് ചുക്കാൻ പിടിച്ചത് ഐസക്കാണ്. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിലേക്ക്. 2006ൽ വീണ്ടും ജയിച്ച് ധനകാര്യമന്ത്രിയായി. 2011ലും 2016ലും ഐസക് വിജയം ആവർത്തിച്ചു. പിണറായി മന്ത്രിസഭയിൽ ഐസകിന്
ധനകാര്യം, കയർ വകുപ്പുകളുടെ ചുമതല.
കയർത്തൊഴിൽ മേഖലയിലെ വർഗ്ഗ സമരവും വ്യവസായ ബന്ധവും എന്ന വിഷയത്തിൽ സിഡിഎസിൽ നിന്ന് ഡോക്ടറേറ്റ്. മലയാളത്തിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.
1980 മുതൽ 2001 വരെ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ ഹോണററി ഫെലോ എന്ന നിലയിൽ സാമ്പത്തികശാസ്ത്ര ഗവേഷകനായി പ്രവർത്തിച്ചു. കേരളത്തിന്റെ തൊഴിലാളി ചരിത്രം, കാർഷിക വ്യാവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്നങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ നിരവധി പഠനങ്ങൾ നടത്തി.
പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. കേരളത്തെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ, ആളോഹരി കടം ഒരു ലക്ഷം രൂപയായി ഉയർന്നു. സാമ്പത്തികശാസ്ത്ര മേഖലയിലെ ഗവേഷണ മികവ് ധനകാര്യമന്ത്രി എന്ന നിലയിൽ എത്രത്തോളം പ്രയോജനപ്പെടുത്താൻ ഐസകിനായിട്ടുണ്ട്? ഐസക് ഒരു മികച്ച ധനകാര്യമന്ത്രിയായിരുന്നുവോ?
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെ വിമർശിച്ചാണ് ധനകാര്യമന്ത്രി ഈയിടെ വാർത്തകളിൽ ഇടം നേടിയത്. സിഎജി തെളിവുകളുമായി മന്ത്രിക്കെതിരെ രംഗത്ത് വന്നതോടെ വിവാദം ചൂടുപിടിച്ചു. കിഫ്ബിയിൽ സർവത്ര അഴിമതിയാണെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും ആഞ്ഞടിച്ചതോടെ തോമസ് ഐസക് വെട്ടിലായി. കിഫ്ബി വിവാദം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം.
മികച്ച മന്ത്രിക്കുള്ള ജനം ടിവിയുടെ ജനനായകൻ പുരസ്ക്കാരം തോമസ് ഐസക്കിലേക്ക് എത്തുമോ? നമുക്ക് കാത്തിരിക്കാം.
Comments