ജെ മേഴ്സിക്കുട്ടിയമ്മ, പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയിലെ രണ്ട് വനിതകളിൽ ഒരാൾ. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക്. ട്രേഡ് യൂണിയൻ രംഗത്തും സജീവം. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത് മേഴ്സിക്കുട്ടിയമ്മ എസ്എഫ്ഐയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 1987ൽ കുണ്ടറ മണ്ഡലത്തിൽ നിന്ന് ഇരുപത്തിയെട്ടാം വയസ്സിൽ മേഴ്സിക്കുട്ടിയമ്മ ആദ്യമായി കേരള നിയമസഭയിലെത്തി. 1991ൽ കോൺഗ്രസ്സിലെ അൽഫോൻസാ ജോണിനോട് പരാജയപ്പെട്ടു. 96ൽ പക്ഷെ, അതേ അൽഫോൻസ ജോണിനെ 6476 വോട്ടുകൾക്ക് തോൽപ്പിച്ചു. 2001ൽ വീണ്ടും പരാജയം. 2016ൽ രാജ്മോഹൻ ഉണ്ണിത്താനെ തോൽപ്പിച്ച് മന്ത്രിയായി നിയമസഭയിൽ.
സാമൂഹിക പ്രവർത്തകനായ പിതാവ് ഫ്രാൻസിസാണ് മേഴ്സിക്കുട്ടി അമ്മയ്ക്ക് രാഷ്ട്രീയ രംഗത്തേക്ക് വരാൻ പ്രചോദനമായത്. ഭർത്താവ് സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ബി തുളസീധര കുറുപ്പ്.
സർക്കാരിന്റെ അവസാന കാലത്തുയർന്ന ആഴക്കടൽ മത്സ്യബന്ധനക്കരാർ ആണ് മേഴ്സിക്കുട്ടിയമ്മയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയത്. ബിജെപിയും കോൺഗ്രസും ഉയർത്തിയ തെളിവുകളെ പ്രതിരോധിക്കാൻ സർക്കാരും മന്ത്രിയും പാടുപെട്ടു. ഫിഷറീസ് മന്ത്രിയായ മേഴ്സിക്കുട്ടിയമ്മ, യുഎസ് ആസ്ഥാനമായ ഇഎംസിസിയുമായി ന്യൂയോർക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും പദ്ധതിക്കു വേണ്ടി 4 ഏക്കർ ഭൂമി നൽകിയെന്നും രമേശ് ചെന്നിത്തല തെളിവ് സഹിതം വാദിച്ചു. ആരോപണങ്ങൾക്കൊടുവിൽ ധാരണാപത്രം റദ്ദാക്കി സർക്കാർ വിവാദങ്ങളിൽ നിന്നും തൽക്കാലം തടിയൂരി. എങ്കിലും, തെരഞ്ഞെടുപ്പിൽ ആഴക്കടൽ കൊടുങ്കാറ്റ് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.
ജനം ടിവിയുടെ മികച്ച മന്ത്രിക്കുള്ള ജനനായകൻ പുരസ്ക്കാരത്തിന് ജനങ്ങൾ മേഴ്സിക്കുട്ടിയമ്മയെ തെരഞ്ഞെടുക്കുമോ, നമുക്ക് കാത്തിരിക്കാം.
Comments