ജി സുധാകരൻ, പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. ആലപ്പുഴയുടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നവരിൽ പ്രധാനി.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ്. പഠനകാലത്ത് തന്നെ പാർട്ടി അംഗം. 1971ൽ എസ്എഫ്ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്. 1996ൽ കായംകുളത്ത് നിന്ന് കന്നിയങ്കത്തിൽ ജയിച്ച് നിയമസഭയിലേക്ക്. 2006ൽ അമ്പലപ്പുഴയിൽ നിന്ന് വീണ്ടും ജയം. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ദേവസ്വം, സഹകരണ വകുപ്പുകളുടെ ചുമതല നിർവഹിച്ചു.
അടിയന്തരാവസ്ഥക്കെതിരെ വിദ്യാർത്ഥികളുടെ ജാഥ നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്ന പ്രക്ഷോഭകാലത്തിന്റെ കരുത്തും അനുഭവങ്ങളിൽ കൂട്ട്. തിരുവനന്തപുരം സബ് ജയിലിലും സെൻട്രൽ ജയിലിലുമായി 3 മാസത്തെ ജയിൽ വാസം. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, അദ്ധ്യാപകരുടെ സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചു.
സിഐടിയു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1984 മുതൽ ’95 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
നിയമ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും. സഹൃദയനാണ്, രാഷ്ട്രീയം മാത്രമല്ല, കവിതയും വഴങ്ങും. ആരാണു നീ ഒബാമ, ഉണ്ണി മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ. കനൽവഴിയിൽ കരിപുരളാതെ എന്ന പേരിൽ തിരഞ്ഞെടുത്ത നിയമസഭ പ്രസംഗങ്ങളുടെ ശേഖരവും പുറത്തിറങ്ങി.
വിവിധ മേഖലകളിലെ പ്രാഗത്ഭ്യം പിണറായി വിജയൻ മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ജി സുധാകരനെ തുണച്ചുവോ? ജനങ്ങൾ തന്നെ മറുപടി നൽകട്ടെ. ജനം തീരുമാനിക്കട്ടെ, ആരാകണം ജനനായകൻ എന്നത്.
Comments