കെ രാജു, പ്രമുഖ സിപിഐ നേതാവ്. പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധി. നിലവിൽ പിണറായി മന്ത്രിസഭയിൽ വനം, മൃഗശാല, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു.
പുനലൂരിൽ നിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ കെ രാജു, ഐഎസ്എഫിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. 2006-ൽ എംവി രാഘവനെ ആദ്യ തെരഞ്ഞെടുപ്പിൽ തോല്പിച്ചു.
കൊല്ലം ജില്ലയിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ച മുതിർന്ന നേതാവ് മുല്ലക്കര രത്നാകരനെ മറികടന്നാണ് രാജുവിന് സിപിഐ നേതൃത്വം മന്ത്രിസ്ഥാനം നല്കിയത്.
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് രാജു നിയമസഭയിലേക്ക് എത്തിയിരുന്നത്. 2006ൽ എംവി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011ൽ ഭൂരിപക്ഷം ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. കോൺഗ്രസ്സിലെ അഡ്വ. ജോൺസൺ എബ്രഹാമിനെ 18,005 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2016ൽ ഭൂരിപക്ഷം വീണ്ടും കൂടി. 33,582 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കെ രാജു മന്ത്രിയായത്.
എഐവൈഎഫ് ഭാരവാഹിയായിരുന്ന കെ രാജു പിന്നീട് 12 വർഷം പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസിൽ ഏരൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കുളത്തൂപ്പുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്ന് നിയമബിരുദവും നേടിയ രാജു രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം 35 വർഷമായി അഭിഭാഷക ജീവിതവും നയിക്കുന്നു.
വിവാദങ്ങളില്ലാതെ കടന്നു പോയ മന്ത്രിമാരിൽ ഈ സിപിഐ മന്ത്രിയേയും കൂട്ടിച്ചേർക്കാം. ജനനായകൻ പുരസ്ക്കാരത്തിലേക്കുള്ള വഴിയിൽ കെ രാജുവിന് എത്ര വോട്ട് കിട്ടും? നമുക്ക് കാത്തിരിക്കാം.
Comments