കെ ടി ജലീൽ, പിണറായി മന്ത്രിസഭയിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ ആരോപണ വിധേയനായ മന്ത്രി. ബന്ധുനിയമന വിവാദവും മാർക്ക് ദാനവും ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തി.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും. അതേ കോളേജിൽ പിന്നീട് ചരിത്രാദ്ധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ നിന്ന് എംഫിൽ. 2006ൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.
സ്റ്റുഡൻസ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ, സിമിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു ജലീൽ. പിന്നീട് യൂത്ത് ലീഗിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ, സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവിന് കാരണം. ലീഗിൽ നിന്നും പുറത്താക്കപ്പെട്ട ജലീൽ, കുറ്റിപ്പുറത്ത് കരുത്തനായ കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച് 8781 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. 2011ലും 2016ലും വിജയമാവർത്തിച്ച് മന്ത്രിയുമായി.
ഇത്തവണ തവനൂർ മണ്ഡലത്തിൽ നിന്ന് കെ ടി ജലീൽ വീണ്ടും ജനവിധി തേടുന്നു. സ്വർണ്ണക്കടത്തും ഡോളർ കടത്തും പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ ദിനങ്ങളിൽ ഏറെ പ്രതിരോധത്തിലായത് കെ ടി ജലീൽ ആണ്. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഒരു കൊടുങ്കാറ്റായ ജനപക്ഷ രാഷ്ട്രീയം, മലബാർ കലാപം ഒരു പുനർവായന എന്നിവയാണ് കെ ടി ജലീലിന്റെ കൃതികൾ.
ആരോപണങ്ങളും വിവാദങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? ജനം ടിവിയുടെ മികച്ച മന്ത്രിക്കുള്ള ജനനായകൻ പുരസ്ക്കാരം കെ ടി ജലീലിനെ തേടിയെത്തുമോ? നമുക്ക് കാത്തിരിക്കാം.
Comments