എംഎം മണി, പിണറായി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി
കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ജനനം. ഏഴ് മക്കളിൽ ഒന്നാമൻ. അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തിയത് അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ. പഠനം പാതിവഴിയിൽ നിർത്തി തോട്ടത്തിൽ പണിക്കാരനായി. കർഷക തൊഴിലാളി നേതാവിലേക്കുള്ള വളർച്ച അപ്രകാരം. ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പിന്നീട് ബൈസൺവാലി, രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി.
1985ൽ ആദ്യമായി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായി. പിന്നീട് തുടർച്ചയായി എട്ട് തവണ ഈ സ്ഥാനത്തേക്ക് എം എം മണി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ കാലം സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡ് എംഎം മണിക്ക് സ്വന്തം.
1996 ൽ ഉടുമ്പന്ചോല നിയോജകമണ്ഡലത്തിൽ നിന്ന് മണി മത്സരിച്ചെങ്കിലും കോൺഗ്രസിലെ ഇ.എം.അഗസ്തിയോട് മൂവായിരത്തില്പരം വോട്ടിനു പരാജയപ്പെട്ടു. 2016ൽ വീണ്ടും മത്സരിച്ച മണി വിജയിച്ച് നിയമസഭയിലെത്തി മന്ത്രിയായി. ഇ പി ജയരാജൻ രാജി വെച്ച ഒഴിവിലാണ് മണി മന്ത്രിയാകുന്നത്.
മന്ത്രിയാകുന്നതിന് മുമ്പും പിമ്പും മണിയെ നാക്ക് ചതിച്ചത് ഒന്നും രണ്ടും തവണയല്ല. ടി പി ചന്ദ്രശേഖരൻ വധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വൺ ടൂ ത്രീ പ്രസംഗം എം എം മണിയെ കുപ്രസിദ്ധനാക്കി. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ജയിലിൽ പോകേണ്ടിവന്ന ആ വിവാദ പ്രസംഗം ഇതാ.
മണിയാശാന്റെ നാക്ക് പിന്നെയും പലതവണ പാർട്ടിക്ക് വിനയായി. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിക്കെതിരെ നടത്തിയ പരാമർശങ്ങൾ മണിയേയും പാർട്ടിയേയും വെട്ടിലാക്കി. മണിയെ ശാസിച്ചാണ് സിപിഎം ഈ വിവാദത്തിൽ നിന്നും തലയൂരിയത്. നാട്ടുഭാഷയെന്ന പതിവ് ന്യായീകരണം കൊണ്ട് പ്രതിരോധിക്കാനാകുമായിരുന്നില്ല മണിയാശാന്റെ പല പരാമർശങ്ങളെയും. പ്രധാനമന്ത്രിക്കെതിരെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഇടുക്കി ജില്ലാ കളക്ടർക്കെതിരെയും എം എം മണി നടത്തിയ പരാമർശങ്ങൾ വിവാദമായി.
നാക്കുപിഴ തുടർന്നുവെങ്കിലും ഏറ്റവും കൂടുതൽ കാലം ജില്ലാ സെക്രട്ടറി സ്ഥാനം അലങ്കരിച്ച നാട്ടുകാരുടെ മണിയാശാൻ പാർട്ടിക്ക് പ്രിയങ്കരൻ തന്നെ. ഇക്കുറിയും എംഎം മണി, ഉടുമ്പഞ്ചോലയിൽ നിന്നും ജനവിധി തേടുന്നു. ജനം ടിവിയുടെ ജനനായകൻ പുരസ്ക്കാരം എം എം മണിയെ തേടിയെത്തുമോ? കാത്തിരുന്ന് കാണാം.
Comments