എ സി മൊയ്തീൻ, പിണറായി വിജയന് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി.
ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ രാഷ്ട്രീയപ്രവേശനം. 2004 മുതൽ 2011 വരെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാംഗം. 2004 ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ വൈദ്യുതി മന്ത്രി കെ.മുരളീധരനെ തോൽപ്പിച്ചതോടെയാണ് മൊയ്തീൻ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാവുന്നത്.
2016-ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് 7,734 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മൊയ്തീൻ, സഹകരണം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജൻ രാജിവച്ചതിനെത്തുടർന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകൾ ലഭിച്ചത്.
2011ൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി. സിപിഎം തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, KSYF വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. രണ്ടുവർഷക്കാലത്തോളം തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
പിണറായി സർക്കാരിന്റെ അവസാന കാലത്ത്, ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി. അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന ലൈഫ് മിഷൻ ഫ്ളാറ്റുകൾ സ്ഥിതിചെയ്യുന്നത് മന്ത്രിയുടെ സ്വന്തം നാടായ വടക്കാഞ്ചേരിയിൽ. വടക്കാഞ്ചേരിയുടെ എംഎൽഎ അനിൽ അക്കര, മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ മൊയ്തീൻ ഏറെ പാടുപെട്ടു.
ലൈഫ് മിഷൻ വിവാദം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? ജനനായകൻ വോട്ടെടുപ്പിൽ എ സി മൊയ്തീന് എത്ര വോട്ട്, നമുക്ക് കാത്തിരിക്കാം.
Comments