ന്യൂഡൽഹി: പശ്ചിമബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. പ്രചാരണത്തിൽ ആറിടത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുന്നത്. നാല് ഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ബംഗാളിൽ വൻ രാഷ്ട്രീയമാറ്റമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. മമതയുടെ ദുർഭരണം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയെന്നുതന്നെയാണ് ബി.ജെ.പി യാത്രകളെ വിശേഷിപ്പിക്കുന്നത്.
നാല് ഘട്ടം പൂർത്തിയായ പശ്ചിമബംഗാളിൽ കൂടുതൽ ഇടങ്ങളിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ യാത്ര തുടരുകയാണ്. ഇന്ന് മാത്രം ആറിടത്ത് എത്തുന്ന അമിത് ഷാ എല്ലായിടത്തും റാലികളെ അഭിസംബോധന ചെയ്യും. മൂന്നിടത്താണ് റോഡ് ഷോ തീരുമാനിച്ചിരിക്കുന്നത്. ശാന്തിപൂർ, റാണാഘട്ട് , പാനീഹത്തി, ബാസിർഘട്ട്, കാമാർഹത്തി, രാദാർഘട്ട് ഗോപാൽപൂർ എന്നിവിടെയാണ് അമിത് ഷാ ഇന്നെത്തുന്നത്.
രണ്ടിടത്തെ പൊതുയോഗങ്ങൾ നഗരങ്ങളുടെ കേന്ദ്രങ്ങളിലാണ്. പ്രമുഖവ്യക്തികളെ അടക്കം നേരിട്ട് കാണുന്ന അമിത് ഷാ ബി.ജെ.പിയുടെ ഭരണം എന്ന മുദ്രാവാക്യം തന്നെയാണ് ഉയർത്തുന്നത്. 45 നിയമസഭാമണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തിൽ നടക്കുന്നത്. ഈ മാസം 17-ാം തീയതിയാണ് പോളിംഗ് നടക്കുന്നത്. ആറാം ഘട്ടം ഏപ്രിൽ 22നും ഏഴാം ഘട്ടം 26നും അവസാനഘട്ടം ഏപ്രിൽ 29നുമാണ് തീരുമാനിച്ചിരിക്കുന്നത്.
Comments